* നാടു നടുങ്ങിയ ദുരന്തം * വെന്തുമരിച്ചത് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിഞ്ഞിരുന്ന രോഗികൾ * നിരവധിപ്പേർക്ക് പരിക്ക് * ആശുപത്രി ജീവനക്കാർ ഓടിരക്ഷപ്പെട്ടെന്ന് ആരോപണം * അന്വേഷണം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർജയ്പുർ: രാജസ്ഥാൻ ജയ്പുരിലെ സർക്കാർ ഉടമസ്ഥതയിലുള്ള സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിലുണ്ടായ തീപിടിത്തതിൽ മരണം ഒന്‍പത് ആയി. നിരവധിപ്പേർക്കു പരിക്കേറ്റു. ഇന്നലെ രാത്രി ട്രോമ സെന്ററിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽകഴിയുന്ന രോഗികളാണു മരിച്ചത്. തീപിടിത്തമുണ്ടായപ്പോൾ ആശുപത്രി ജീവനക്കാർ ഓടിരക്ഷപ്പെട്ടെന്ന വൻ ആരോപണവുമായി രോഗികളും കുടുംബാംഗങ്ങളും രംഗത്തെത്തി. മുഖ്യമന്ത്രി ഭജൻലാൽ ശർമ, പാർലമെന്ററികാര്യമന്ത്രി ജോഗറാം പട്ടേൽ, ആഭ്യന്തര സഹമന്ത്രി ജവഹർ സിംഗ് ബേധാം എന്നിവർ ആശുപത്രി സന്ദർശിച്ചു. ഉന്നതതല അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സ്റ്റോറേജ് ഏരിയയിലാണു തീപിടിത്തമുണ്ടായത്. തുടർന്ന് തീയാളിപ്പടരുകയായിരുന്നു. സംഭവം നടക്കുന്പോൾ ന്യൂറോ ഐസിയുവിൽ പതിനൊന്നു രോഗികൾ ചികിത്സയിലുണ്ടായിരുവെന്ന് ട്രോമ സെന്റർ ഇൻ ചാർജ് ഡോ. അനുരാഗ് ധാക്കദ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തീപിടിത്തത്തിൽ, വിവിധ രേഖകൾ, ഐസിയു ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തെത്തുടർന്ന്, പുക വേഗത്തിൽ വ്യാപിക്കുകയും രോഗികൾക്കും കുടുംബാംഗങ്ങൾക്കുമിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. നിരവധിപ്പേർക്കു ശ്വാസതടസം അനുഭവപ്പെട്ടു. വിവരമറിഞ്ഞയുടനെ അഗ്നിശമന സേനാംഗങ്ങൾ എത്തി. രണ്ടു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. “തീപിടിത്തത്തെക്കുറിച്ച് കേട്ടപ്പോൾ ഞങ്ങൾ ഓപ്പറേഷൻ തിയേറ്ററിനുള്ളിലായിരുന്നു. നാലു രോഗികളെ രക്ഷിക്കാൻ കഴിഞ്ഞു. തീജ്വാലകൾ രൂക്ഷമായപ്പോൾ വാർഡിനുള്ളിലേക്കു പ്രവേശിക്കാൻ കഴിഞ്ഞില്ല. കഴിയുന്നത്രയാളുകളെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു’-ആശുപത്രി ജീവനക്കാരൻ പറഞ്ഞു. പോലീസ് എത്തിയെങ്കിലും കനത്തപുക കാരണം അവർക്കു കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും ജീവനക്കാരൻ കൂട്ടിച്ചേർത്തു. അഗ്നിശമന സേന എത്തുമ്പോൾ വാർഡ് മുഴുവൻ പുകയിൽ മുങ്ങിയിരുന്നു. തീ അണയ്ക്കാൻ തുടങ്ങാൻ അഗ്നിശമന സേനാംഗങ്ങൾക്ക് കെട്ടിടത്തിന്റെ എതിർവശത്തുള്ള ജനൽ തകർക്കേണ്ടിവന്നു.
Related Posts
ഒരുരാജ്യം മുഴുവന്‍ കുടിയേറാന്‍ ഒരുങ്ങുന്നു
പസഫിക് ദ്വീപ് രാജ്യമാണ് ടുവാലു. ഇവിടെ വര്‍ഷങ്ങളായി സമുദ്രനിരപ്പ് നിശബ്ദമായി മുകളിലേക്ക് ഉയരുന്നു. 2050 ആകുമ്പോഴേക്കും തലസ്ഥാനമായ ഫോഗഫാലെയുടെ പകുതിയും വേലിയേറ്റത്തില്‍ വെള്ളത്തിനടിയിലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ടുവാലു ഒക്ടോബര്‍…
കൊച്ചിയിൽ തോക്ക് ചൂണ്ടി 81 ലക്ഷം കവർന്ന സംഭവത്തിൽ അഭിഭാഷകൻ ഉൾപ്പെടെ ഏഴു പേർ പിടിയിൽ
കുണ്ടന്നൂരിൽ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി പണം കവർന്ന സംഭവത്തിൽ എറണാകുളത്തുള്ള അഭിഭാഷകനും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. ഇതിൽ അഭിഭാഷകനാണ് കേസിലെ പ്രധാന…
കെ.സി. വേണുഗോപാലിന്റെ ബൈക്ക് യാത്ര ഗിഗ് തൊഴിലാളി ചർച്ചകൾക്ക് വഴിതുറന്നു; ക്ഷേമനിയമം രാഷ്ട്രീയ അജണ്ടയിൽ
കെ.സി. വേണുഗോപാൽ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഒരു ഭക്ഷണ ഡെലിവറി തൊഴിലാളിയുടെ ബൈക്കിൽ നടത്തിയ യാത്ര കേരളത്തിൽ ഗിഗ് തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യാപക ചർച്ചകൾക്ക് തുടക്കമിട്ടു. ബൈക്ക്…
