രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകും. ദേശീയഗീതത്തിന്റെ 150-ാം വാർഷികത്തിൽ ചരിത്രത്തിലാദ്യമായി ഈവർഷം ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കപ്പെടുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു.
ചെങ്കോട്ടയിലേക്ക് പ്രധാനമന്ത്രി എത്തുമ്പോഴായിരിക്കും വന്ദേമാതരം മുഴങ്ങുക. തുടർന്ന് ദേശീയപതാക ഉയർത്തിയശേഷം മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിലെ യുവജനങ്ങളുടെ സംഭാവന അംഗീകരിച്ചുകൊണ്ടാണ് യുവശക്തിപ്രമേയം സ്വീകരിച്ചിരിക്കുന്നതെന്ന് സെക്രട്ടറി പറഞ്ഞു.സി.ജെ.പി.യുടെ നേതൃത്വത്തിൽനടന്ന രാജ്യവ്യാപക യുവജനപ്രക്ഷോഭത്തിന് ശേഷമാണ് യുവജനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സർക്കാർ ആഘോഷമെന്നത് ശ്രദ്ധേയമാണ്. സ്വാതന്ത്ര്യദിനസന്ദേശത്തിൽ പ്രധാനമന്ത്രി യുവജനങ്ങളെ അഭിസംബോധന ചെയ്യണമെന്ന് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജന്തർമന്തർ പ്രതിഷേധത്തിന് മുൻപേ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആസൂത്രണം തുടങ്ങിയിരുന്നതായി സെക്രട്ടറി വിശദീകരിച്ചു.
