ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക മരുന്നു നൽകരുതെന്ന് ആരോഗ്യവകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പ് വച്ചു കുഞ്ഞുങ്ങൾക്ക് മരുന്നു നൽകാൻ പാടില്ലെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡൻറ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേക മാർഗ്ഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിനായി ശക്തമായ ബോധവൽക്കരണവും നൽകും. കുട്ടികൾക്കുള്ള മരുന്നുകൾ അവരുടെ തൂക്കത്തിന് അനുസരിച്ചാണ് ഡോക്ടർമാർ ഡോസ് കൊടുക്കുന്നത്. ഒരു കുഞ്ഞിനു കുറിച്ച് നൽകിയ മരുന്ന് മറ്റു കുഞ്ഞുങ്ങൾക്ക് നൽകാൻ പാടില്ല , അത് ദോഷം ചെയ്യും. സിറപ്പുമായി ബന്ധപ്പെട്ട ഒരു പ്രശ്നവും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കാനും ശക്തമായ ബോധവൽക്കരണം നൽകുകയും ചെയ്യും.
