ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് ഇന്ത്യ. ഇക്കാര്യവുമായി ബന്ധപ്പെട്ട ട്രംപ്-മോദി സംഭാഷണം ഉണ്ടായിട്ടില്ലെന്നും ന്യൂഡൽഹി പ്രതികരിച്ചു. ഊർജമേഖലയിൽ ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇന്ത്യയുടെ മുൻഗണനയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. “എണ്ണയും വാതകവും വലിയതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അസ്ഥിരമായ ഊർജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ ഏറ്റവും വലിയ മുൻഗണന നൽകുന്നു. ഇന്ത്യയുടെ ഇറക്കുമതിനയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’- വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. സ്ഥിരമായ ഊർജവിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യങ്ങൾ. ഊർജസ്രോതസുകൾ വിശാലമാക്കുന്നതും വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിൽ തത്കാലം മാറ്റമൊന്നുമില്ലെന്നാണ് സർക്കാർവൃത്തങ്ങൾ അറിയിക്കുന്നത്. മാത്രമല്ല, ഒക്ടോബറിലെ ഇതുവരെയുള്ള ഇറക്കുമതി കഴിഞ്ഞമാസത്തേക്കാൾ കൂടുതലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, വ്യാപാര ചർച്ചകൾക്കായി വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥർ അമേരിക്കയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കും. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്തുക എന്നതു കരാറിൽ ഉപാധിയാക്കാനാവില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. നേരത്തെ, ട്രംപിന്റെ പരാമർശത്തിൽ പ്രതിപക്ഷം കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. “പ്രധാനമന്ത്രി മോദി ട്രംപിനെ ഭയപ്പെടുന്നു’വെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും മോദി ട്രംപിനെ അനുവദിക്കുന്നു. ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും അഭിനന്ദന സന്ദേശങ്ങൾ അയയ്ക്കുന്നതു മോദി തുടരുന്നു. ധനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം റദാക്കി തുടങ്ങിയ ആരോപണങ്ങളാണ് രാഹുൽ എക്സിലെ പോസ്റ്റിൽ കുറിച്ചത്.റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പു നൽകിയതായി ട്രംപ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഉടനടി മോദിക്കിതു ചെയ്യാൻ കഴിയില്ലെന്നും വൈകാതെ റഷ്യയുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതുമുതൽ, പാശ്ചാത്യ ശക്തികൾ; പ്രത്യേകിച്ച് അമേരിക്ക, റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയെ ആവർത്തിച്ച് വിമർശിച്ചിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ത്യയുടെ നിലപാടു വ്യക്തമാക്കിയിരുന്നു.
Related Posts
ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചതിന് കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ചിറ്റൂർ. ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു .ചിറ്റൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ആയ കൊല്ലംകോട് സ്വദേശി…
എംഎൽഎ ഓഫീസ് തർക്കം രാഷ്ട്രീയവത്കരിക്കേണ്ട, രേഖകൾ പരിശോധിച്ച് തുടർ നടപടി എടുക്കും
ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് തർക്കത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്. കൗൺസിലർ ആർ ശ്രീലേഖയും എംഎൽഎ വി കെ പ്രശാന്തും തമ്മിൽ വർഷങ്ങളായി അടുപ്പമുണ്ട്.…
ആംബുലൻസ് ഉപയോഗിച്ച് സ്റ്റേഷനറി സാധനം വാങ്ങൽ
വൈക്കം: തലയോലപ്പറമ്പ് പഞ്ചായത്തിലേക്കുള്ള സ്റ്റേഷനറി സാധനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് കഞ്ചിക്കോടുള്ള ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ ജീവനക്കാര്‍ പോയത് ആംബുലന്‍സിലെന്ന് പരാതി. വ്യാഴാഴ്ച രാവിലെയാണ് പഞ്ചായത്തിലെ യുഡി…
