കോഴിക്കോട്: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി കെ മുരളീധരൻ എംപി. ഈ ലോക്സഭാ കാലാവധി കഴിഞ്ഞാൽ കുറച്ച് കാലം മാറി നിൽക്കണം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ താനും ചിലത് പറയാം. വിശദമായ കാര്യങ്ങൾ ആറാം തീയതിക്ക് ശേഷം പറയുമെന്നും കെ മുരളീധരൻ പറഞ്ഞു. പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതിലെ ചെന്നിത്തലയുടെ അതൃപ്തി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ മുരളീധരൻ.
മുൻ മുഖ്യമന്ത്രിയും പിതാവുമായ കെ കരുണകരന്റെ സ്മാരകം പണി കഴിപ്പിച്ചിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞതിന് വെറ്ററിനറി ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തിലും കെ മുരളീധരൻ പ്രതികരിച്ചു. ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞാൽ ജോലി പോകുന്ന അവസ്ഥയാണുളളത്. ഇതിന് ജനങ്ങൾ മറുപടി പറയുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.