ദോഹ: ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് മൂന്നിൽ രണ്ട് (2/3) ഭാഗമെങ്കിലും കാലാവധി ബാക്കിയുണ്ടായിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സർക്കുലർ. ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് 66.6% ഷെൽഫ് ലൈഫ് കാലാവധി ഉണ്ടായിരിക്കണം. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
മന്ത്രാലയത്തിന്റെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്ട്രോള് വകുപ്പ് പുറപ്പെടുവിച്ച നിര്‍ദ്ദേശം, ഖത്തറിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ്. സര്‍ക്കുലര്‍ പ്രകാരം, ലൈസന്‍സുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഏജന്റുമാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ആവശ്യകതകള്‍ പാലിക്കാത്ത മരുന്നുകള്‍ ഇറക്കുമതി ചെയ്യരുത്.
