സംസ്ഥാനത്തെ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് ‘ബിൽഡിങ് കാർഡ്’ വരുന്നു. വാർഡ് പുനർവിഭജനത്തെ തുടർന്നാണ് ഈ നടപടി. ഇതോടെ വീടുകൾക്ക് ഉൾപ്പെടെ പുതിയ നമ്പർ ലഭിക്കും. ഇതിന് മുമ്പ് നടന്ന വാർഡ് വിഭജന സമയത്തും പ്രസ്തുത കെട്ടിടങ്ങൾക്ക് ഉണ്ടായിരുന്ന നമ്പറും കാർഡിൽ രേഖപ്പെടുത്തും. അതിനാൽ നിലവിലുള്ള രേഖകളിൽ വീട്ടുനമ്പർ തിരുത്തേണ്ട ആവശ്യമില്ല.കെ സ്മാർട്ട് വഴിയാണ് കെട്ടിട നമ്പർ പുനഃക്രമീകരിക്കുക. തദ്ദേശ സ്ഥാപനങ്ങളിൽ ഇതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആദ്യം വാർഡ് നമ്പറും രണ്ടാമത് കെട്ടിട നമ്പറും സൂചിപ്പിക്കുന്ന നിലയിലാകും ക്രമീകരണം. ഭാവിയിൽ വരാൻ സാധ്യതയുള്ള കെട്ടിടങ്ങൾക്കായി കെട്ടിട നമ്പർ മുൻകൂട്ടി റിസർവ് ചെയ്യാനും സൗകര്യമുണ്ട്. കെ സ്മാർട്ടിൽ പഴയ കെട്ടിട നമ്പർ നൽകിയാൽ, പുതിയ നമ്പർ ഏതെന്ന് അറിയാനാകും.ബിൽഡിങ് കാർഡിൽ കെട്ടിട നമ്പറിന് പുറമേ പെർമിറ്റ്, പിന്നീട് നടത്തിയ കൂട്ടിച്ചേർക്കലുകൾ തുടങ്ങിയ വിവരങ്ങളും ഉണ്ടാകും. സംസ്ഥാനത്താകെ 1.5 കോടി കെട്ടിടങ്ങളാണ് ഉള്ളത്. കെട്ടിട നമ്പർ ഇടയ്ക്കിടെ മാറുന്നത് ഒഴിവാക്കാൻ ഡിജി പിൻ നടപ്പിലാക്കുന്നത് പരിഗണനയിലാണ്.
വീടുകൾക്ക് ‘ബിൽഡിങ് കാർഡ്’ വരുന്നു
