മസ്തിഷ്കത്തെ ബാധിക്കുന്ന അമീബ അണുബാധയെ തുടർന്ന് പതിനഞ്ചു വയസ്സുകാരൻ മരിച്ചു

Breaking Kerala

തൃക്കരിപ്പൂര്‍: മസ്തിഷ്കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ച്‌ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.എടാട്ടുമ്മല്‍ മോഡോൻ വളപ്പില്‍ എം.വി. സുരേഷിന്‍റെ മകൻ അനന്തസൂര്യൻ (15) ആണ് മരിച്ചത്. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ഒമ്ബതാംതരം വിദ്യാര്‍ഥിയായ കുട്ടിയെ അഞ്ചുദിവസം മുമ്ബാണ് പനിയും വിറയലും ബാധിച്ച നിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് മസ്തിഷ്കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ചത്. മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ശബരിമലക്ക് പോകാൻ വ്രതത്തിലായിരുന്ന കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതില്‍ നിന്ന് അണുബാധ കിട്ടിയിരിക്കാം എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്.ജില്ല മെഡിക്കല്‍ ഓഫിസറുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ സ്ഥിരീകരിച്ച ‘അകാന്തമീബ’ എന്ന രോഗാണു സാധാരണ ജലാശയങ്ങളില്‍ കണ്ടുവരുന്നതാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇത് മരണത്തിന് വരെ കാരണമാകുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഉടുമ്ബുന്തല ഹെല്‍ത്ത് ഇൻസ്പെക്ടര്‍ പി. ലിയാകത്ത് അലി ആശുപത്രിയിലെത്തി.

അനന്തസൂര്യന്‍റെ മാതാവ്: രമ്യ. സഹോദരി: അനന്തഗംഗ. സംസ്കാരം പൂച്ചോലിലെ വിശ്വകര്‍മ സമുദായ ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *