ഹരിപ്പാട്: നാടിനെ നടുക്കിയ കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതക കേസില്‍ കേവലം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ വലയിലാക്കി കേരള പോലീസ്. പോലീസിന്റെ അസാധാരണ അന്വേഷണ മികവും ഉന്നത ഉദ്യോഗസ്ഥരുടെ കൃത്യസമയത്തുള്ള ഇടപെടലുമാണ് തെളിവില്ലാ കേസാകുമായിരുന്ന ഈ ദാരുണ സംഭവത്തിന്റെ ചുരുളഴിച്ചത്.
ഹരിപ്പാട് മണ്ഡലത്തിന്റെ ജനപ്രതിനിധി കൂടിയായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തട്ടകത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സ്വന്തം എം.എല്‍.എ കൂടിയായ ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലെ ഗൗരവകരമായ സംഭവമായതിനാല്‍, പോലീസിന് മേല്‍ വന്‍ സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്. തെറ്റായ വഴിയിലേക്ക് അന്വേഷണം നീങ്ങിയാല്‍ അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുമായിരുന്നു.
കൊലപാതക വിവരം അറിഞ്ഞ ഉടന്‍ തന്നെ മേഖലയിലെ ക്രമസമാധാനച്ചുമതലയുള്ള ഡി.ഐ.ജി ജി. എച്ച്. യതീഷ് ചന്ദ്ര നേരിട്ട് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് പ്രത്യേക അന്വേഷണ സംഘത്തെ വിന്യസിച്ച് അതീവ ജാഗ്രതയോടെ അന്വേഷണം ഏകോപിപ്പിച്ചു.
കേസിലെ പ്രധാന ആസൂത്രകയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ പരിചയസമ്പന്നയായ വനിതാ സി.ഐയുടെ സേവനം ഉപയോഗപ്പെടുത്തിയത് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി. ആദ്യഘട്ടത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികള്‍ നല്‍കിയ പെണ്‍കുട്ടിയുടെ തന്ത്രങ്ങളെ വനിതാ ഓഫീസറിലൂടെ അതിജീവിച്ചാണ് പോലീസ് സത്യം പുറത്തുകൊണ്ടുവന്നത്.
ഒരു ഘട്ടത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തവിധം ദുരൂഹത സൃഷ്ടിച്ച കേസായിരുന്നു ഇത്. സിനിമകളെ വെല്ലുന്ന ആസൂത്രണവും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിട്ടും, സാങ്കേതിക വിദ്യയുടെ സഹായത്തോടെ സമാന്തരമായി നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
എറണാകുളം റേഞ്ച് ഡി.ഐ.ജിയായ യതീഷ് ചന്ദ്ര ഐ.പി.എസ് തന്റെ നിലപാടുകളിലെ ദാര്‍ഢ്യം കൊണ്ടും കാര്യക്ഷമമായ ആക്ഷനുകള്‍ കൊണ്ടും ജനശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ്. പ്രക്ഷോഭ അന്തരീക്ഷങ്ങളിലും ക്രമസമാധാന പരിപാലനത്തിലും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിച്ച് പരിചയസമ്പന്നനായ യതീഷ് ചന്ദ്രയുടെ സാനിധ്യം ഈ അന്വേഷണ സംഘത്തിന് വലിയ ഊര്‍ജ്ജമാണ് നല്‍കിയത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായ ടി.കെ. വിഷ്ണു പ്രദീപ് ഐ.പി.എസ് ക്രിമിനല്‍ അന്വേഷണ മേഖലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ്. കേസിന്റെ ആദ്യ നിമിഷം മുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനും സൈബര്‍ സെല്ലിനെ ഏകോപിപ്പിക്കുന്നതിനും വിഷ്ണു പ്രദീപ് കാണിച്ച കൃത്യമായ ആസൂത്രണമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും കുടുക്കാന്‍ സഹായിച്ചത്.
കേസിന്റെ തുടക്കത്തില്‍ ഗൃഹനാഥനെ കാണാനില്ലെന്നും വീടിന്റെ വാതില്‍ അടഞ്ഞുകിടക്കുകയാണെന്നും പറഞ്ഞ് അയല്‍ക്കാരെ വിവരം അറിയിച്ചത് ഈ പെണ്‍കുട്ടി തന്നെയായിരുന്നു. സാധാരണ ചോദ്യം ചെയ്യലില്‍ യാതൊരു പതര്‍ച്ചയും പ്രകടിപ്പിക്കാതിരുന്ന കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് പോലീസിന് സംശയമുണ്ടാക്കിയത്.
തുടര്‍ന്ന് സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ കൊല്ലത്തുള്ള കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കാളിത്തം വെളിച്ചത്തുവന്നത്. വനിതാ ഓഫീസറുടെ നേതൃത്വത്തില്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തി തിരിഞ്ഞുചോദിച്ചതോടെ പെണ്‍കുട്ടിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.
കൊല്ലപ്പെട്ട ഗൃഹനാഥന്‍ തന്നോട് മോശമായി പെരുമാറിയെന്ന് വ്യാജമായി കാമുകനോട് പറയുകയും, ഇയാളെ വധിക്കണമെന്ന് വാശിപിടിക്കുകയുമായിരുന്നു എന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനോടൊപ്പം ഇയാളുടെ വീട്ടിലെ പണവും സ്വര്‍ണവും കവരുകയായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് മൂന്ന് ആണ്‍കുട്ടികള്‍ കൊല്ലത്തുനിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ഹരിപ്പാട്ടെത്തിയത്. വീടിന്റെ പിന്‍ഭാഗത്തെ ചെറിയ വെന്റിലേറ്ററിന്റെ വിടവിലൂടെ അകത്തുകടന്നാണ് പ്രതികള്‍ കൊലപാതകം നടത്തിയത്.
ശബ്ദം കേട്ട് ഉണര്‍ന്ന ഗൃഹനാഥനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയും തലച്ചോറിന് ആന്തരിക രക്തസ്രാവം ഉണ്ടാക്കുകയും ചെയ്ത ശേഷം കെട്ടിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. കൃത്യത്തിനു ശേഷം കിടപ്പുമുറിയിലെ അലമാര പൊളിച്ച് സ്വര്‍ണവും പണവും കവരുകയും ചെയ്തു.
ദൃശ്യമാധ്യമങ്ങളിലെ കുറ്റകൃത്യ സിനിമകള്‍ കണ്ടാണ് പ്രതികള്‍ ഇതെല്ലാം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. പോലീസിനെ കബളിപ്പിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമായി കുറ്റകൃത്യത്തിന് ശേഷം മുളകുപൊടി വിതറിയതും സിനിമകളില്‍ നിന്ന് കണ്ടുപഠിച്ച ശൈലിയായിരുന്നു.
കൊലപാതകം നടക്കുമ്പോള്‍ പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം ക്രൂരമായ ആ മൃതദേഹ ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ പെണ്‍കുട്ടിയെ കാണിച്ചുകൊടുക്കാനും പ്രതികള്‍ മടിച്ചില്ല.
ഡിജിറ്റല്‍ തെളിവുകളും ഫോണ്‍ കോള്‍ വിവരങ്ങളും കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന അന്വേഷണത്തിലാണ് കൗമാരക്കാരായ പ്രതികളെല്ലാം വലയിലായത്. പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന 16, 17 വയസ്സുള്ള കുട്ടികളാണ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തത്.
മോഷണം നടത്തിയ സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം കൊല്ലത്തെ ജ്വല്ലറിയില്‍ 16,000 രൂപയ്ക്കാണ് ഇവര്‍ വിറ്റത്. ഈ സ്വര്‍ണ്ണവും പോലീസ് സംഘം പൂര്‍ണ്ണമായും കണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ചയാളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
പോലീസിന്റെ ദ്രുതഗതിയിലുള്ള നീക്കങ്ങളും വിവര ശേഖരണവും ഇല്ലായിരുന്നുവെങ്കില്‍ ഈ കേസ് ആത്മഹത്യയോ അല്ലെങ്കില്‍ വഴിമുട്ടിയ അജ്ഞാത കൊലപാതകമോ ആയി മാറാന്‍ സാധ്യതയേറെയായിരുന്നു.
ആഭ്യന്തരമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സംഭവമായതിനാല്‍ അതീവ കരുതലെടുത്ത അന്വേഷണ സംഘം, ചെറിയ ചോര്‍ച്ച പോലും ഉണ്ടാകാതെ ശാസ്ത്രീയമായി കേസ് പൂര്‍ത്തിയാക്കുകയായിരുന്നു.
സ്‌പെഷ്യല്‍ ടീമുകളെ വിന്യസിച്ച് തെളിവുകള്‍ ഒന്നൊന്നായി തുന്നിച്ചേര്‍ത്ത ആലപ്പുഴ പോലീസിന്റെ ‘കരുവാറ്റ മോഡല്‍’ അന്വേഷണം വരും ദിവസങ്ങളില്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണ്.
ഏതൊരു കുറ്റകൃത്യത്തിലും എത്ര ആസൂത്രിതമായി തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചാലും പോലീസിന്റെ കണ്ണുവെട്ടിക്കാനാവില്ലെന്ന സന്ദേശമാണ് എസ്.പി വിഷ്ണു പ്രദീപും ഡി.ഐ.ജി യതീഷ് ചന്ദ്രയും നേതൃത്വം നല്‍കിയ ഈ ദൗത്യം നല്‍കുന്നത്.
