ചരിത്രപരമായ തീരുമാനങ്ങളുടെ ഘോഷയാത്രകളുമായി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

ചരിത്രപരമായ തീരുമാനവുമായി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ സർക്കാർ മേഖലയിലെ മുഴുവൻ ജീവനക്കാരുടെയും വേതനം വർധിപ്പിക്കുന്നതിനും, കുടുംബങ്ങളുടെ കുറഞ്ഞ ജീവനോപാധി പ്രതിമാസം 20,000 ദിർഹമായി ഉയർത്തുന്നതും ലക്ഷ്യമിട്ടാണ് പ്രതിവർഷം 1.187 ബില്യൺ ദിർഹത്തിലധികം (1,187 കോടി ദിർഹം) ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സെപ്റ്റംബർ മാസം മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരും.തുക വിനിയോഗത്തിലെ വലിയൊരു പങ്ക് ഉടനടി ആവശ്യമുള്ള താഴ്ന്ന വരുമാനക്കാർക്ക് മുൻഗണന നൽകിയാണ് നടപ്പിലാക്കുന്നത്.ഉയർന്ന ശമ്പള പരിധിയിലുള്ള ജീവനക്കാരുടെ വർധനവ് സംബന്ധിച്ച പഠനം അടുത്ത ആഴ്ച വിലയിരുത്തുമെന്നും ശമ്പള വർദ്ധനവ് ലഭിക്കാത്ത ഒരു ജീവനക്കാരനും ഉണ്ടാകില്ലെന്നും ഭരണാധികാരി വ്യക്തമാക്കി.സർക്കാർ മേഖലയിലെ 17,776 ജീവനക്കാർക്ക് ശമ്പള വർധനവ് നേരിട്ട് ലഭ്യമാകും. ഇതിനായി പ്രതിവർഷം 720 മില്യൺ ദിർഹത്തിലധികം മാറ്റിവെക്കും. സാമൂഹിക സഹായം കൈപ്പറ്റുന്ന 6,652 കുടുംബങ്ങളുടെ പ്രതിമാസ വരുമാനം 20,000 ദിർഹമായി ഉയർത്തും (വാർഷിക ചെലവ് 195.1 മില്യൺ ദിർഹം).ഷാർജ സർവീസിൽ നിന്ന് വിരമിച്ച 2,251 പെൻഷൻകാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും (വാർഷിക ചെലവ് 113.1 മില്യൺ ദിർഹം). മറ്റ് മേഖലകളിൽ നിന്ന് വിരമിച്ച 5,300 ഇമാറാത്തി പെൻഷൻകാർക്ക് ഈ പരിധിയിലേക്ക് എത്തുന്നതിനായി പ്രത്യേക ഗ്രാന്‍റുകൾ അനുവദിക്കും (വാർഷിക ചെലവ്: 159 മില്യൺ ദിർഹം). ശമ്പള വർദ്ധനവിന് പിന്നാലെ പണം അനാവശ്യമായി ചെലവഴിക്കുന്നതും വായ്പകൾ എടുക്കുന്നതും ഒഴിവാക്കണമെന്നും, സമ്പാദ്യ ശീലം വളർത്തണമെന്നും ശൈഖ് സുൽത്താൻ പൗരന്മാരോട് ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *