ദോഹ: പ്രാദേശിക ഫാമുകളുടെയും നേഴ്സറികളുടെയും പങ്കാളിത്തത്തോടെ ഖത്തറിലെ കത്താറയിൽ പത്താമത് മഹാസീൽ ഫെസ്റ്റിവലിന് തുടക്കമായി. മുനിസിപ്പൽ മന്ത്രാലയത്തിലെ കാർഷികകാര്യ വകുപ്പിന്റെ സഹകരണത്തിൽ ആണ് മേള. 75 പവിലിയനുകളിലായി പച്ചക്കറികൾക്ക് പുറമെ ഈന്തപ്പഴം, തേൻ എന്നിവയുമുണ്ട്. 22 പ്രാദേശിക ഫാമുകൾ, 21 നഴ്സറികൾ, 17 ഈന്തപ്പഴ ഷോപ്പുകൾ, 15 തേൻ വിൽപ്പന ഷോപ്പുകൾ എന്നിവയാണ് മഹാസീൽ മേളയിൽ പങ്കെടുക്കുന്നത്. മേളയിൽ എത്തുന്നവർക്ക് ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്ന് നേരിട്ട് ഉയർന്ന ഗുണമേന്മയുള്ള തക്കാളി, കാപ്സിക്കം, വഴുതനങ്ങ, ബ്രോക്കോളി, പച്ചമുളക്, കുക്കുംബർ തുടങ്ങി വ്യത്യസ്ത ഇനം പച്ചക്കറികൾ മിതമായ നിരക്കിൽ വാങ്ങാം. പച്ചക്കറികൾ കൂടാതെ പാൽ, പാൽ ഉൽപന്നങ്ങൾ, അലങ്കാര ചെടികൾ, തുണികൾ, ആഭരണങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവയും മേളയിൽ നിന്ന് വാങ്ങാം. കുട്ടികൾക്കായി ഗെയിം സോണും ഇവിടെ ഉണ്ട്.റമദാനിലുടനീളം വൈകിട്ട് 7 മണി മുതൽ അർധരാത്രി 12 മണി വരെയാണ് മേള. കത്താറയിലെ സതേൺ സോണിൽ ആണ് മഹാസീൽ നടക്കുന്നത്.
ഖത്തറിലെ കത്താറയിൽ പത്താമത് മഹാസീൽ ഫെസ്റ്റിവലിന് തുടക്കമായി
