വൈക്കം : മഴശമിച്ചിട്ടും കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കം ഒന്നാകെ വിറക്കുകയാണ്. മുട്ടോളം വെള്ളത്തിൽ നീന്തിക്കയറി ഒട്ടുമിക്ക ക്യാമ്പുകളിലും വീടുകളിലുമെത്തിയ കെ. ബിനിമോൻ എം എൽ എ രക്ഷാദൗത്യങ്ങളിൽ സജീവമായിരുന്നു. ഉദയനാപുരം, മറവന്തുരുത്ത്, തലയോലപ്പറമ്പ്, കല്ലറ പഞ്ചായത്തുകളെയാണ് വെള്ളവും മഴയും ഏറ്റവുമധികം ദുരിതത്തിലാക്കിയിരിക്കുന്നത് .ഉദയനാപുരം പഞ്ചായത്തിലെ വാഴമന റോഡിൽ വെള്ളം കയറി ഗതാഗതം പൂർണ്ണമായിനിലച്ചു. പഞ്ചായത്തിലെ വാഴമന , മുട്ടുങ്കൽ , പടിഞ്ഞാറെക്കര പ്രദേശങ്ങൾ ഒറ്റപ്പെട്ടു കിടക്കുകയാണ്. ഈ ഭാഗത്തുള്ള മിക്കവരും ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറിയിരിക്കുകയാണ്. പഞ്ചായത്തിലെ നക്കം തുരുത്ത് മേഖലയും വെള്ളത്തിലാണ്. നക്കം തുരുത്തിൽ പുതിയതായി ഒരു ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.
തലയോലപ്പറമ്പ് പഞ്ചായത്തിലും സ്ഥിതി ആശങ്കാജനകമാണ്. വടയാർ ഭാഗത്തെ കോരിക്കൽ, തേവലക്കാട്, പഴമ്പട്ടി ഭാഗങ്ങളിലാണ് ഏറെ ദുരിതം. ഏ.ജെ. ജോൺ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് അനവധി കുടുംബങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
മറവന്തുരുത്ത് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ കൂട്ടുമ്മേൽ, ഇടവട്ടം, ചുങ്കം, പാലാം കടവ്, പഞ്ഞിപ്പാലം, മൂഴിക്കൽ, പാരേപ്പാടം കോളനി, തൈപ്പറമ്പ് ചിറയിൽ ഭാഗം എന്നിവിടങ്ങളിൽ വെള്ളം ദുരിതം വിതച്ചിരിക്കുകയാണ് മറവന്തുരുത്ത് യുപി സ്കൂളിൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിൻ്റെ വരവ് കുറഞ്ഞില്ലെങ്കിൽ ഇന്ന് കുലശേഖരമംഗലം സ്കൂളിൽ ക്യാമ്പ് തുറന്നേക്കും .
