നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന, ബ്രാറിന്റേതെന്ന് കരുതപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ക്ലിപ്പിന്റെ ആധികാരികത സ്ഥിരീകരിക്കാനായിട്ടില്ല.
പഞ്ചാബിലെ ഫരീദ്‌കോട്ടിൽ നിന്നുള്ള സതീന്ദർജീത് സിംഗ് എന്ന ഗോൾഡി ബ്രാർ, ഖലിസ്ഥാൻ ഭീകരൻ പരംജിത് സിംഗ് പമ്മയുമായി സംസാരിക്കുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. നിജ്ജാറിനെ താനും കൂട്ടാളികളും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് ബ്രാർ ഓഡിയോയിൽ അവകാശപ്പെടുന്നു. യുവാക്കളെ മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിച്ചതാണ് നിജ്ജാറിനെ കൊലപ്പെടുത്താൻ കാരണമെന്നും ഇയാൾ ആരോപിക്കുന്നു.
“16-17 വയസ്സുള്ള യുവാക്കളെ മയക്കുമരുന്ന് വിൽക്കാൻ പരിശീലിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തവർ… യുവാക്കളെ ഭീഷണിപ്പെടുത്തി മയക്കുമരുന്ന് വിൽപ്പനയ്ക്കും വിവരദാതാക്കളാകാനും നിർബന്ധിച്ചവർ… നിജ്ജാർ ഇവരെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. ആവശ്യമായപ്പോൾ ഉപയോഗിക്കാനായിരുന്നു ഇത്, ഓരോരുത്തരും അവരുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും,” ബ്രാർ പറയുന്നതായി ഓഡിയോയിൽ കേൾക്കാം.
ബ്രാറിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ വരെ പാരിതോഷികം നൽകുമെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഓഡിയോ പുറത്തുവന്നിരിക്കുന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബ്രാർ ‘ഓപ്പറേഷൻ ഹാർഡ് ബോൾ’ നടപടിയുടെ ഭാഗമായി അന്വേഷണ ഏജൻസികളുടെ റഡാറിലായിരുന്നു.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഭീകരൻ ഗോൾഡി ബ്രാർ ഏറ്റെടുത്തതായി റിപ്പോർട്ട്.
