എട്ടു വർഷം മുൻപ് ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടു കൊന്നു; ഭർത്താവ് അറസ്റ്റിൽ

Breaking Kerala

കൊല്ലം: പുനലൂരിൽ എട്ടു വർഷം മുൻപ് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വാളക്കോട് ഷാജഹാൻ–നസീറ ദമ്പതികളുടെ മകൾ ഷജീറയുടെ (30) കൊലപാതകത്തിലാണ് ഭർത്താവ് ശാസ്താംകോട്ട തേവലക്കര പാലക്കൽ ബദരിയ മൻസിലിൽ അബ്ദുൽ ഷിഹാബിനെ (41) കൊല്ലം ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. വെള്ളത്തിൽ തള്ളിയിട്ടു കൊന്നുവെന്ന ഷജീറയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് എസ്പി എൻ രാജന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. 2015 ജൂണിലാണ് കൊലപാതകം നടന്നത്.

2015 ജൂൺ 17ന് രാത്രി ഏഴരയോടെ ശാസ്താംകോട്ട കല്ലുംമൂട്ടിൽ കടവ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിലാണ് ഷജീറയെ കണ്ടെത്തിയത്. തുടർന്ന് ശാസ്താംകോട്ട പത്മാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു ദിവസത്തിനു ശേഷം മരണം സംഭവിച്ചു. ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഷജീറയുടെ ബന്ധുക്കളുടെ പരാതിയിൽ കൊല്ലം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വിവാഹം കഴിഞ്ഞ് 7 മാസത്തിനകമാണ് ഷജീറ മരിക്കുന്നത്. അബ്ദുൽ ഷിഹാബ് ഷജീറയെ ഇഷ്ടമല്ലെന്ന് പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയുടേത് രണ്ടാം വിവാഹമായിരുന്നു ഇത്. ഷജീറയെ ബോട്ടുജെട്ടിയിലെത്തിയ പ്രതി വെള്ളത്തിൽ തള്ളിയിടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *