പീരുമേട്: ഓടിക്കൊണ്ടിരുന്ന ലോറിയുടെ ക്യാബിൻ പെട്ടെന്ന് മുന്നോട്ട് മറിഞ്ഞതിനെത്തുടർന്ന് അപകടം. നിയന്ത്രണം വിട്ട ലോറി എതിരെ വന്ന കാറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. അപകടത്തിൽ ലോറി ഡ്രൈവർക്കും സഹായിക്കും ഗുരുതരമായി പരുക്കേറ്റു. ഏലപ്പാറയിൽ നിന്നും കുട്ടിക്കാനം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച 5 മണിക്കാണ് സംഭവം. ഓടിക്കൊണ്ടിരിക്കെ ലോറിയുടെ ക്യാബിൻ പെട്ടെന്ന് മുന്നോട്ട് മറിഞ്ഞതോടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഈ സമയം എതിരെ വന്ന പീരുമേട് പഞ്ചായത്തംഗം അനൂപ് ചേലക്കലിന്റെ കാറിൽ ലോറി ഇടിക്കുകയും തുടർന്ന് സമീപത്തെ വൈദ്യുതി പോസ്റ്റ് തകർത്ത് നിൽക്കുകയുമായിരുന്നു.ലോറിയുടെ ക്യാബിൻ കൃത്യമായി ലോക്ക് ചെയ്യാതെ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വണ്ടി ഓടിക്കൊണ്ടിരിക്കെ ലോക്ക് വിട്ടുപോയതോടെ ക്യാബിൻ റോഡിലേക്ക് കുത്തനെ മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ ലോറിയുടെ സഹായി വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടിയെങ്കിലും ഇയാൾക്ക് വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റു. ഡ്രൈവർ മറിഞ്ഞ ക്യാബിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ബോണാമി സ്വദേശി സതിഷ് (44) , സതിഷ്കുമാർ (49) എന്നിവരാണ് ലോറിയിൽ ഉണ്ടായിരുന്നത്.നാട്ടുകാരും പോലീസും ചേർന്നാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഇരുവരെയും ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കുകൾ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഓടിക്കൊണ്ടിരുന്ന ലോറിയുടെ ക്യാബിൻ മറിഞ്ഞ് അപകടം; ഡ്രൈവർക്കും സഹായിക്കും പരിക്ക്
