2026ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വികൃതമാക്കുന്നതിനുമെതിരെ കർശന താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ. ഇലക്ഷൻ (ജനറൽ) വകുപ്പ് പുറപ്പെടുവിച്ച (നം-ഇ.എൽ.4/47/2026-ഇലക്ഷൻ) സർക്കുലർ പ്രകാരം, പ്രചാരണ രംഗത്തെ തെറ്റായ പ്രവണതകൾ ഒഴിവാക്കാൻ സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 25ന് പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രകാരം, പൊതുവഴികളിലും സർക്കാർ സംവിധാനങ്ങളിലും ചിഹ്നങ്ങൾ വരയ്ക്കുന്നതും പോസ്റ്ററുകൾ പതിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച ‘Manual on Model Code of Conduct’-ന്റെ 12, 16 അധ്യായങ്ങളിലെ നിർദ്ദേശങ്ങളും, 2022 ഒക്ടോബർ 11-ലെ 437/6/ECI/INST/FUNCT/MCC/2022 നമ്പർ നിർദ്ദേശവും മുൻനിർത്തിയാണ് നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് തികച്ചും മാതൃകാപരമായ രീതിയിൽ നടത്തുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിതമായ പ്രവർത്തനങ്ങൾക്ക് പുറമേ, രാഷ്ട്രീയ പാർട്ടികളുടേയും പൊതുജനങ്ങളുടേയും പൂർണ്ണമായ സഹകരണം അത്യാവശ്യമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.തിരഞ്ഞെടുപ്പ് സമയങ്ങളിൽ റോഡുകളിൽ വലിയ രീതിയിൽ ചിഹ്നങ്ങളും അടയാളങ്ങളും വരച്ച് വൃത്തികേടാക്കുന്നത് പതിവാണെന്നും, ഇത് പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും ഗതാഗതത്തിനും വലിയ തടസ്സമുണ്ടാക്കുന്നുവെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. പൊതുപണം ഉപയോഗിച്ച് മികച്ച നിലവാരത്തിൽ നിർമ്മിച്ച റോഡുകളിലാണ് ഇത്തരം നിരുത്തരവാദപരമായ പ്രവർത്തികൾ നടക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സർക്കാർ കെട്ടിടങ്ങൾ, അവയുടെ പരിസരങ്ങൾ, പാലങ്ങൾ തുടങ്ങിയ സിവിൽ നിർമ്മിതികളിൽ ചുവരെഴുതുന്നതോ, പോസ്റ്ററുകളും പേപ്പറുകളും പതിപ്പിക്കുന്നതോ, മറ്റേതെങ്കിലും തരത്തിൽ വികൃതമാക്കുന്നതോ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കട്ടൗട്ടുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടികൾ തുടങ്ങിയവ ഇത്തരം ഇടങ്ങളിൽ സ്ഥാപിക്കുന്നതിനും അനുമതിയില്ല.റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ ഡിസ്പെൻസറികൾ, ആശുപത്രികൾ, പോസ്റ്റ് ഓഫീസുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ ഫ്ലൈഓവറുകൾ, സർക്കാർ റോഡുകൾ, സർക്കാർ-പൊതു കെട്ടിടങ്ങൾ, ബസ്സുകൾ, ഇലക്ട്രിക്-ടെലിഫോൺ പോസ്റ്റുകൾ, മുനിസിപ്പൽ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളെയും പൊതുസ്വത്തുക്കളെയും രാഷ്ട്രീയ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നത് നിയമലംഘനമായി കണക്കാക്കും.നിലവിലുള്ള പ്രാദേശിക നിയമങ്ങളോ കമ്മീഷന്റെ നിർദ്ദേശങ്ങളോ ലംഘിച്ചുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ അസോസിയേഷനോ സ്ഥാനാർത്ഥിയോ വ്യക്തിയോ പൊതുസ്വത്ത് വികൃതമാക്കിയാൽ, അവ ഉടൻ നീക്കം ചെയ്യാൻ വരണാധികാരി (Returning Officer) അല്ലെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകണം. രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ ഇതിനോട് ഉടനടി പ്രതികരിക്കാത്ത പക്ഷം, ജില്ലാ ഭരണകൂടത്തിന് നേരിട്ട് ഇടപെട്ട് ഇവ നീക്കം ചെയ്യാവുന്നതാണ്. എന്നാൽ ഇതിനായി വരുന്ന മുഴുവൻ ചെലവുകളും ഉത്തരവാദിയായ രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ വഹിക്കേണ്ടി വരും. ഈ തുക ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് കൂട്ടിച്ചേർക്കുമെന്നും ഉത്തരവിൽ പറയുന്നു.കൂടാതെ, പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമങ്ങൾ പ്രകാരമോ (Under the law relating to prevention of defacement) മറ്റുള്ളവരുടെ സ്വത്തിന് മനപ്പൂർവ്വം നാശനഷ്ടങ്ങൾ വരുത്തുന്നതിനുള്ള പൊതു നിയമപ്രകാരമോ കുറ്റക്കാർക്കെതിരെ കൃത്യമായ നിയമനടപടികൾ ആരംഭിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ 2026 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് പൊതുറോഡുകളിൽ ചിഹ്നങ്ങൾ വരയ്ക്കുന്നതോ, വസ്തുക്കൾ തറയ്ക്കുന്നതോ, പോസ്റ്ററുകൾ പതിപ്പിക്കുന്നതോ ആയ എല്ലാത്തരം പ്രവർത്തികളിൽ നിന്നും രാഷ്ട്രീയ പാർട്ടികളും വ്യക്തികളും വിട്ടുനിൽക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദ്ദേശം നൽകി. ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന മുറയ്ക്ക് വരണാധികാരികളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായ നടപടികൾ ഉറപ്പാക്കണമെന്നും ഡോ. രത്തൻ യു. കേൽകർ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം: പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
