ദോഹ: ഖത്തറിന്റെ ഐക്യവും ദേശീയതയും വിളംബരം ചെയ്ത് 54ാമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങൾക്ക് പൊലിമ കൂട്ടി വ്യാഴാഴ്ച്ച രാവിലെ ദോഹ കോർണിഷിൽ ദേശീയ ദിന പരേഡ് നടന്നു. മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തവണ ദേശീയദിന പരേഡ് നടത്തിയത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പരേഡിനെ അഭിവാദ്യം ചെയ്തു. ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്കും താമസക്കാർക്കും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആശംസകൾ നേർന്നു. രാജ്യത്തിന്റെ സുരക്ഷയും സമൃദ്ധിയും പുരോഗതിയും എന്നും നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു -ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അമീർ കുറിച്ചു.രാജ്യത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തോട് വിശ്വസ്തത പുതുക്കുന്നതിനും രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതിൽ മുൻ തലമുറകളുടെ ത്യാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിനും, പുരോഗതിയുടെയും വികസനത്തിന്റെയും വളർച്ചയുടെയും പാതയിൽ തുടർന്നും പ്രവർത്തിക്കാനും ദേശീയ ദിനം ഊർജം നൽകുമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും പറഞ്ഞു. മലയാളികളടക്കമുള്ള പ്രവാസികളും അന്നംതരുന്ന നാടിന്റെ ദേശീയദിനാഘോഷത്തിലാണ്.
ദേശീയ ദിനം ആഘോഷപൂർവ്വം കൊണ്ടാടി ഖത്തർ
