സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷം തടവ്

Breaking Entertainment

ന്യൂഡൽഹി: സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷം വരെ തടവും പകർത്തുന്ന സിനിമയുടെ നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഭേദഗതി ചെയ്ത് രാജ്യസഭ പാസാക്കിയ സിനിമാട്ടോഗ്രഫി ബില്ലിലാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. ബിൽ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. തീയേറ്ററുകളിൽ നിന്ന് സിനിമ ഫോണിൽ പകർത്തുന്നവർക്കും നിയമം ബാധകമാണ്.

യുഎ കാറ്റഗറിയിൽ ഏഴ് വയസ് കഴിഞ്ഞവർക്കും പതിമൂന്ന് വയസിന് മുകളിൽ പ്രായമുള്ളവർക്കും, പതിനാറ് പിന്നിട്ടവർക്കും കാണാനുള്ള സർട്ടിഫിക്കറ്റുകളും ഇനി മുതൽ ഉണ്ടാകും. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയും രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം സർക്കാരിനുണ്ടാകുമെന്നും പുതിയ ബില്ലിൽ പറഞ്ഞു. പഴയ ബില്ലിലും ഈ നിർദേശമുണ്ടായിരുന്നെങ്കിലും 1990-ലെ ഒരു കേസ് പരിഗണിച്ച സുപ്രീംകോടതി ഈ അധികാരം ഉപയോഗിക്കാൻ പാടില്ലെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ 10 വർഷം കാലാവധി ഉണ്ടായിരുന്ന സെൻസർ സർട്ടിഫിക്കേഷൻ പുതിയ ഭേദഗതി അനുസരിച്ച് എന്നത്തേക്കുമാക്കിയതാണ് മറ്റൊരു ഭേദഗതി. സിനിമ ലൈസൻസിങ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും പകർപ്പുകൾ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. പകർപ്പവകാശ ലംഘനത്തിലൂടെ സിനിമാമേഖലയ്ക്ക് ഓരോ വർഷവും 20,000 കോടിയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. മണിപ്പൂർ വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഭരണകക്ഷി അംഗങ്ങളുടെ ചർച്ചയ്ക്കുശേഷം ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്. സെൻസർബോർഡ് സിനിമകൾക്ക് അനുമതി നിഷേധിച്ചാൽ ട്രിബ്യൂണലിനെ സമീപിക്കാവുന്നതിന് പകരം ബോർഡിനെ വീണ്ടും സമീപിക്കാം. ട്രിബ്യൂണൽ നിർത്തലാക്കിയ സാഹചര്യത്തിലാണ് തീരുമാനം. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സ്വയംഭരണ സ്ഥാപനമായി തുടരും. ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗേമിങ് ആൻഡ് കോമിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനസ്ഥാപനങ്ങൾ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *