ഇടുക്കി: ചിന്നക്കനാലിലും മറയൂരിലും ജീപ്പ് സഫാരിക്ക് നിയന്ത്രണം. വന്യമൃഗങ്ങളുടെ ആക്രമണം കണക്കിലെടുത്താണ് നടപടി.മൂന്നാർ ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരമാണ് മറയൂർ, ശാന്തൻപാറ പൊലീസ് ഉത്തരവിറക്കിയത്. റിസോർട്ട്, ഹോംസ്റ്റേ എന്നിവിടങ്ങളില്‍ നിന്നുള്ള സഫാരികള്‍ക്കാണ് നിയന്ത്രണം. രാത്രി എട്ടുമണിക്ക് ശേഷം സഞ്ചാരികളുമായി സഫാരി നടത്താൻ പാടില്ലെന്നാണ് നിർദേശം.
കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്റെ മൃതദേഹം സംസ്ക്കരിച്ചു. കക്കയം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. താമരശ്ശേരി ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയില്‍ നടന്ന സംസ്കാര ചടങ്ങുകള്‍ക്ക് മുഖ്യ കാർമികത്വം നിർവഹിച്ചു. എബ്രഹാമിന്റേത് രക്തസാക്ഷിത്വമാണെന്ന് റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
ജില്ലാ കലക്ടറുമായി ഇന്നലെ രാത്രി നടത്തിയ മൂന്നാംവട്ട ചർച്ചയില്‍ പ്രതിഷേധം അവസാനിപ്പിക്കാൻ ധാരണയായതോടെയാണ് കുടുംബം പോസ്റ്റ്‍മോർട്ടം നടപടികള്‍ക്ക് അനുമതി നല്‍കിയത്. എബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരം 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്നും കഴിഞ്ഞദിവസം ചർച്ചയില്‍ തീരുമാനമായിരുന്നു.