‘ഒന്നാംതരം ഗുണ്ടാപട’; എസ്എഫ്ഐയെ നിരോധിക്കണം: യൂത്ത്കോൺഗ്രസ്‌

Kerala

കൊല്ലം: ക്യാമ്പസുകളിലെ സമാധാനന്തരീക്ഷം തകർക്കുന്ന എസ്എഫ്ഐയെ നിരോധിക്കണമെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്പി എസ് അനുതാജ്. സർക്കാർ നിയന്ത്രിത കലാലയങ്ങളിൽ ഇടിമുറികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ക്യാമ്പസുകളിലെ ക്രിമിനലുകൾക്ക് സർക്കാരിന്റെ തലോടൽ കൂടി ലഭിക്കുന്നതുകൊണ്ടാണ്. വയനാട് വെറ്റിനറി ക്യാമ്പസിലെ മരണം സംഭവിച്ചിട്ട് നാളുകൾ ഏറെ ആകുന്നില്ല. അപ്പോഴാണ് വീണ്ടും ഇടിമുറികൾ സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്. കോഴിക്കോട് കൊയിലാണ്ടി കോളേജിലെ അധ്യാപകനെ കൈയേറ്റം ചെയ്ത എസ്എഫ്ഐ നടപടിയും തികഞ്ഞ ഫാസിസ്റ്റ് ശൈലി തന്നെയാണ്. പല ഘട്ടങ്ങളിലും എസ്എഫ്ഐക്കെതിരെ രംഗത്ത് വന്ന അധ്യാപകർ പിന്നീട് പലതരം ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് എസ്എഫ്ഐയുടെ ക്രിമിനൽ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത കാസർഗോഡ് സർക്കാർ കോളേജ് പ്രിൻസിപ്പൽ ഡോ. എം രമയുടെ മിഷൻ ഉൾപ്പെടെ സർക്കാർ തടഞ്ഞു വെച്ചതായി ആരോപണം ഉയർന്നിരുന്നു. സംസ്ഥാനത്ത് നിന്നും നിരവധി വിദ്യാർഥികളാണ് ഉപരി പഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. ഈ കൂട് മാറ്റത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ക്യാമ്പസുകളിൽ നിലനിൽക്കുന്ന ഇത്തരത്തിലുള്ള സാഹചര്യങ്ങൾ തന്നെയാണ്. ഒന്നുങ്കിൽ ഈ അക്രമസംഘത്തിന്റെ അടിമകളാകുക, അല്ലെങ്കിൽ നാടുവിട്ട് രക്ഷപ്പെടുക എന്ന ഗതികേടിലാണ് ഇന്നത്തെ വിദ്യാർത്ഥി സമൂഹം. ഇത്രത്തോളം ഗുരുതരമായ സംഭവങ്ങൾ ആവർത്തിക്കുമ്പോഴും നിയമസഭയിൽ ക്രിമിനൽ സംഘങ്ങൾക്ക് സംരക്ഷണം തീർക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നാണ് ആക്ഷേപം. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുവാൻ എസ്എഫ്ഐ തയ്യാറാകേണ്ടതുണ്ട്. ക്യാമ്പസുകളിൽ സമാധാനം നിലനിർത്തുവാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *