ബംഗളൂരു നഗരപ്രാന്തത്തിലുള്ള ഹോസ്കോട്ട്-ദബാസ്പേട്ട് ദേശീയ പാതയിൽ ഇന്ന് പുലർച്ചെ ഉണ്ടായ വൻ വാഹനാപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അമിതവേഗതയിൽ വന്ന എക്സ്യുവി 700 കാർ നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ബൈക്കിലും തുടർന്ന് ട്രക്കിലും ഇടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ആറ് പേർ കാർ യാത്രക്കാരും ഒരാൾ ബൈക്ക് ഓടിച്ചിരുന്നയാളുമാണ്. ഹോസ്കോട്ടിലെ എം. സത്യവാരാ ഗ്രാമത്തിന് സമീപമാണ് നാടിനെ നടുക്കിയ ഈ ദുരന്തം നടന്നത്.കാർ യാത്രക്കാർ ബംഗളൂരുവിലെ കോത്തനൂർ സ്വദേശികളാണെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് ഐജിപി (സെൻട്രൽ) ലാഭു റാം മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നുപോയി. ട്രക്കിനും ബൈക്കിനും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും അവ റോഡിന്റെ മറുവശത്തേക്ക് തെറിച്ചു വീഴുകയും ചെയ്തു.മരിച്ചവരുടെ മൃതദേഹങ്ങൾ ഹോസ്കോട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബംഗളൂരുവിൽ വാഹനാപകടം; ഏഴ് മരണം
