പുണ്യശ്ലോകനായ മയിലപ്പറമ്പില്‍ കുര്യാക്കോസച്ചന്റെ അനുഗ്രഹം തേടി കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയിലേക്കൊഴുകിയെത്തിയത് ആയിരങ്ങള്‍

കടുത്തുരുത്തി: പുണ്യശ്ലോകനായ മയിലപ്പറമ്പില്‍ കുര്യാക്കോസച്ചന്റെ അനുഗ്രഹം തേടി കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയിലേക്കൊഴുകിയെത്തിയത് ആയിരങ്ങള്‍. പുണ്യാത്മാവിന്റെ 115-ാം ചരമവാര്‍ഷികത്തില്‍ പള്ളിയില്‍ നടന്ന തിരുകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനും പുണ്യാത്മാവിന്റെ മദ്ധ്യസ്ഥം തേടുന്നതിനുമാണ് വിശ്വാസികള്‍ പള്ളിയിലെത്തിയത്. പുണ്യശ്ലോകനായ കുര്യാക്കോസച്ചന്റെ മാദ്ധ്യസ്ഥം തേടി കമ്പിറടത്തുങ്കല്‍ പൂക്കളര്‍പിച്ചും പ്രാര്‍ത്ഥനകള്‍ നടത്തിയും ആത്മനിര്‍വൃതിയോടെയാണ് വിശ്വാസികള്‍ മടങ്ങിയത്. തിരുകര്‍മങ്ങളുടെ ഭാഗമായി നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു റവ.ഡോ. ജോസ് മുരിക്കന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ഗര്‍വാസീസ് ആനിത്തോട്ടം, ഫാ.ഡെന്നീസ് അറുപതില്‍, ഫാ.ബോബിന്‍ ജോസഫ് നടുതുണ്ടത്തില്‍ എംഎസ്‌ജെ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് കബറിടത്തുങ്കല്‍ ഒപ്പീസും പ്രാര്‍ത്ഥനകളും നടന്നു. തിരുകര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കായി നേര്‍ച്ചസദ്യയും ഒരുക്കിയിരുന്നു. ഫൊറോനാ വികാരി ഫാ.സെബാസ്റ്റ്യന്‍ പടിയ്ക്കക്കുഴുപ്പില്‍ നേര്‍ച്ച വെഞ്ചരിപ്പ് നടത്തി. ഫൊറോനാ വികാരിക്കൊപ്പം സഹവികാരി ഫാ. ടോം ജോസ് മാമലശ്ശേരില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കോതനല്ലൂരിലെ പുരാതന ക്രൈസ്തവ കുടുംബത്തില്‍ 1852 ജൂണ്‍ എട്ടിനാണ് മയിലപ്പറമ്പില്‍ ജോസഫ്-അന്ന ദമ്പതികളുടെ മകനായി കുര്യാക്കോസച്ചന്‍ ജനിച്ചത്. നിരവധിയാളുകളെ ദൈവവിശ്വാസത്തിലേക്ക് നയിക്കുകയും പാവപെട്ടവരുടെയും ദരിദ്രരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത കുര്യാക്കോസച്ചന്‍ രോഗബാധിതതനായതിനെ തുടര്‍ന്ന് 1910 ഡിസംബര്‍ ഏഴിന് ഇഹലോകവാസം വെടിഞ്ഞു. കോതനല്ലൂര്‍ കന്തീശങ്ങളുടെ പള്ളിക്കകത്ത് സ്ഥിതി ചെയ്യുന്ന കമ്പറിടത്തുങ്കല്‍ പ്രാര്‍ത്ഥനകളുമായെത്തുന്നവര്‍ക്ക് കുര്യാക്കോസച്ചന്റെ മദ്ധ്യസ്ഥത്താലണ് നിരവധി അനുഗ്രഹങ്ങളാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *