ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ വികസിത് ഭാരത് സമ്ബർക്ക് എന്ന വാട്സ്‌ആപ്പ് അക്കൗണ്ടില്‍ നിന്നും രാജ്യത്തിനകത്തും പുറത്തുമുള്ള ആളുകള്‍ക്ക് സന്ദേശം ലഭിക്കുന്നതിനെ വിമർശിച്ച് കോണ്‍ഗ്രസ്.നിരവധി സർക്കാർ പദ്ധതികളെ കുറിച്ചാണ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്. ഒപ്പം പൊതുജനങ്ങളില്‍ നിന്ന് ആശയങ്ങളും നിർദേശങ്ങളും സന്ദേശങ്ങളിലൂടെ തേടുന്നുമുണ്ട്. ജിഎസ്ടി, ആർട്ടിക്കിള്‍ 30 റദ്ദാക്കല്‍, മുത്തലാഖിനെ കുറിച്ചുള്ള പുതിയ നിയമം, നാരി ശക്തി വന്ദൻ നിയമം എന്നിവയ്ക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുമുണ്ട്. പാർലമെന്റിലെ സ്ത്രീകളുടെ പങ്കാളിത്തം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം, തീവ്രവാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനെതിരായ ശക്തമായ നടപടികള്‍ ആരംഭിച്ചവയും സന്ദേശത്തില്‍ ഉള്‍പ്പെടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടി അധികാരത്തിലേറാൻ വേണ്ടി ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയുന്ന മാതൃകാ പെരുമാറ്റച്ചട്ടം ബി ജെ പി സർക്കാർ ലംഘിച്ചതായി കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ആരോപിച്ചു.