സിദ്ധാര്‍ത്ഥിന്റെ തൂങ്ങി മരണം അവിശ്വസനീയം’; സി.ബി.ഐ വരണമെന്ന് ജസ്റ്റിസ് കെമാല്‍പാഷ

Breaking Kerala

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് തൂങ്ങിമരിച്ചെന്ന വിശദീകരണം വിശ്വസനീയമല്ലെന്ന് ജസ്റ്റിസ് കെമാല്‍പാഷ. സി.ബി.ഐ അന്വേഷിച്ചാലേ സംഭവിച്ചതെന്തെന്ന് വ്യക്തമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യത്തിന് കരുത്തേകുന്നതാണ് ജസ്റ്റിസ് കെമാല്‍പാഷയുടെ നിരീക്ഷണം.സാക്ഷി മൊഴി ചോരാതെ പ്രതികള്‍ക്ക് കുരുക്കിടാന്‍ സി.ബി.ഐയ്ക്കേ കഴിയൂ. മൂന്ന് ദിവസം മര്‍ദ്ദനമേല്‍ക്കുകയും ജലപാനം പോലും കഴിക്കാതിരിക്കുകയും ചെയ്തയാള്‍ തൂങ്ങിമരിക്കുകയെന്നത് അസാദ്ധ്യമാണ്. ആദ്യം അന്വേഷിച്ച എസ്.എച്ച്.ഒ സംഭവം ഗൗരവമായെടുത്തില്ല. ഡിവൈ.എസ്.പി ഏറ്റെടുത്ത ശേഷമാണ് എന്തെങ്കിലും അന്വേഷിച്ചത്. പൊലീസിനെ രാഷ്ട്രീയ നേതൃത്വം തടയുകയാണ്. ഡിവൈ.എസ്.പി ഓഫീസിലും കോടതിയിലുമെല്ലാം സി.പി.എം ജില്ലാ സെക്രട്ടറിയുള്‍പ്പെടെ എത്തിയത് പൊലീസിനെ സ്വാധീനിക്കാനല്ലെന്ന് കരുതാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിദ്ധാര്‍ത്ഥിനെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനങ്ങള്‍ രഹസ്യമായാണ് നടന്നത്. നേരിട്ട് തെളിവുകളില്ല. ദൃക്സാക്ഷികള്‍ മാത്രമേയുള്ളൂ. സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി മാറ്റിപ്പിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് ഐ.പി.സി 164 വകുപ്പ് പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തേണ്ടിയിരുന്നു. ദൃക്സാക്ഷികളെ ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ഐ.പി.സി 201 വകുപ്പു പ്രകാരം പ്രതികളാക്കണമായിരുന്നു.
തൂങ്ങിമരിക്കല്‍ അസാദ്ധ്യമാകും വിധം മര്‍ദ്ദനമേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. മര്‍ദ്ദനമേല്‍ക്കാത്ത ഭാഗങ്ങള്‍ ശരീരത്തിലില്ല. ഇടതുനെഞ്ചില്‍ ചവിട്ടേറ്റ പാടുകളുണ്ട്. വയറിന്റെ വലതുവശത്ത് 15 സെന്റീമീറ്ററോളം ചതവുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് മാരകമായി മുറിവേറ്റിട്ടുണ്ട്. വന്‍കുടലില്‍ ഉള്‍പ്പെടെയുണ്ടായ ചതവ് പൊലീസ് ഗൗരവമായെടുത്തില്ല. വെന്റിലേറ്ററില്‍ തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്. ശരീരം ഏതു നിലയിലായിരുന്നെന്ന് പൊലീസിനറിയില്ല. പൂര്‍ണമായും തൂങ്ങിയ നിലയിലായിരുന്നോ, കാലുകള്‍ തറയില്‍ തൊട്ടിരുന്നോ, അതോ മടങ്ങിയ നിലയിലായിരുന്നോ തുടങ്ങിയവ സുപ്രധാന കാര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചില്ലെന്നും ജസ്റ്റിസ് പറഞ്ഞു.തൂങ്ങിമരിച്ചതാണെങ്കില്‍ കഴുത്ത് മുറുക്കാന്‍ ഉപയോഗിച്ച വസ്തു കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലെത്തെത്തി ഇവ പരിശോധിച്ചതായും വ്യക്തമല്ല. തൂങ്ങി മരിച്ചയാളെ ആശുപത്രിയില്‍ എത്തിച്ചെന്നാണ് ഡീന്‍ പറയുന്നത്. മരിച്ചയാളെ എന്തിനാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തെളിവുകള്‍ നശിപ്പിക്കാന്‍ ഡീനുള്‍പ്പെടെ കളിച്ചതാണിതെന്നും കെമാല്‍പാഷ തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *