ശബരിമലയിലെ തിരക്കിൽ വ്യാജ പ്രചാരണമുണ്ടായെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണ‌ൻ പറഞ്ഞു

Breaking Kerala

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തരവേളയിൽ ശബരിമല വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് മന്ത്രി കെ രാധാകൃഷ്‌ണൻ. ശബരിമലയിലെ തിരക്കിൽ വ്യാജ പ്രചാരണമുണ്ടായെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണ‌ൻ പറഞ്ഞു. ശബരിമലയിൽ ഉണ്ടായത് അഭൂതപൂർവമായ ഭക്തജനത്തിരക്കാണ്. തിരക്ക് നിയന്ത്രിക്കാൻ സർക്കാർ കൃത്യമായി ഇടപെട്ടു.ശബരിമലയെ തകർക്കാൻ ബോധപൂർവം പ്രചാരണം ഉണ്ടായോ എന്ന് സംശയിക്കുന്നു. സംഭവിക്കാത്ത കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. ആന്ധ്രയിൽ നടന്ന അക്രമം ശബരിമലയിൽ നടന്നതെന്ന് വ്യാജമായി പ്രചരിപ്പിച്ചു. സൈബർ പൊലീസ് നടപടി കടുപ്പിച്ചപ്പോൾ പ്രചാരണത്തിന് ശമനം ഉണ്ടായെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.ശബരിമലയിൽ കയറാനാകാതെ അയ്യപ്പഭക്തന്മാർക്ക് പന്തളം ക്ഷേത്രത്തിൽ മാല ഊരേണ്ടിവന്നുവെന്ന് എം വിൻസന്റ് സഭയിൽ പറഞ്ഞു. യഥാർത്ഥ ഭക്തന്മാർ മാല ഊരി പോയിട്ടില്ലെന്നായിരുന്നു കെ രാധാകൃഷ്‌ണൻ്റെ മറുപടി. കപടഭക്തന്മാരാണ് അത് ചെയ്തത്. സന്നിധാനത്ത് നിന്ന് തിരിച്ചിറങ്ങിയ രണ്ടുമൂന്ന് പേരെ എടുത്താണ് ഇത് പ്രചരിപ്പിക്കുന്നത്. ശബരിമലയിൽ ബോധപൂർവം കുഴപ്പമുണ്ടാക്കാൻ നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.ശബരിമലയിൽ നിന്നുള്ള വരുമാനം വർധിച്ചിട്ടുണ്ട്. എന്നാൽ വരവ് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ല. ഇനിയും തുക എണ്ണാനുണ്ട്. 30കോടി രൂപയാണ് ഈ വർഷം ശബരിമലയ്ക്കായി ചെലവഴിച്ചത്. മറ്റ് വകുപ്പുകളും തുക പ്രത്യേകം ചെലവഴിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ ചില കോണുകളിൽ നിന്ന് വന്നു. വെള്ളവും ഭക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് ചിലർ സമരം ചെയ്യുന്നത് കണ്ടു. പക്ഷേ അവരുടെ മുദ്രാവാക്യം മുഖ്യമന്ത്രിക്ക് എതിരായിരുന്നു. സമരക്കാരുടെ ലക്ഷ്യം എന്തെന്ന് മനസ്സിലാക്കാമെന്നും കെ രാധാകൃഷ്ണ‌ൻ സഭയിൽ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *