വിശ്വാസ്യത ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ അവഹേളനം നേരിടേണ്ടി വന്നു; ഇടതുപക്ഷം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം

Breaking Kerala

തിരുവനന്തപുരം: വിശ്വാസ്യത ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ ഉമ്മൻചാണ്ടി അവഹേളനം നേരിടേണ്ടി വന്നെന്ന് പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ പറഞ്ഞു. വി എസ് അച്യുതാനന്ദൻ ഹീനമായ നിലയിൽ സഭയിൽ വ്യക്തിഹത്യ നടത്തി. പച്ചക്കള്ളങ്ങളുടെ ഗോപുരത്തിന്റെ മുകളിൽ ഇരുന്ന് കല്ലെറിഞ്ഞു. മുഖ്യമന്ത്രി മറുപടി പറയുമ്പോൾ ഉമ്മൻചാണ്ടിയോട് മാപ്പ് പറഞ്ഞ് സംസാരിച്ച് തുടങ്ങണം. കത്തിന് പുറത്താണ് ആരോപണങ്ങളുടെ കൂമ്പാരങ്ങൾ ഉയർത്തിയത്.

മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പങ്ക് ഇതിലുണ്ട്. ഇതിന്റെ ഭാഗമായ മാധ്യമങ്ങളും മാപ്പ് പറഞ്ഞിട്ടില്ല. തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ചവർ മാപ്പ് പറയണം. നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞതിന്റെ പേരിൽ ഹർത്താൽ വേണ്ടെന്ന് പറഞ്ഞ ഭരണാധികാരിയാണ് ഉമ്മൻ ചാണ്ടി. നിരപരാധി എന്നറിഞ്ഞിട്ടും ക്രൂരമായി അദ്ദേഹത്തെ വേട്ടയാടി. ആ ഭരണാധികാരിയെയാണ് ഇത്തരത്തിൽ അവഹേളിച്ചത് എന്നത് കേരളത്തിന് അപമാനമാണ്. രാഷ്ട്രീയ ദുരന്തമാണ് സോളാർ കേസ്.

ഉമ്മൻചാണ്ടിയുടെ പേരില്ലെന്ന കാര്യം സിബിഐ റിപ്പോർട്ട് പറയുന്നു. നന്ദകുമാറിനെ എന്നാണ് ദല്ലാൾ നന്ദകുമാർ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത്. ലാവ്‌ലിൻ കാലത്ത് ഔദ്യോഗിക പക്ഷമല്ലേ അങ്ങനെ വിളിച്ചത്. ഒന്നാം നമ്പർ അവതാരത്തെ മുഖ്യമന്ത്രി സ്വന്തം ഓഫിസിലേക്ക് വിളിച്ചുവരുത്തിയില്ലേ. ജിഷ്ണു പ്രണോയ്‌യുടെ അമ്മ മുഖ്യമന്ത്രിയെ കാണാൻ വന്നപ്പോൾ പൊലീസ് വലിച്ചിഴച്ചു. പക്ഷേ ഈ കേസിലെ പരാതിക്കാരിയെ കാണാൻ മുഖ്യമന്ത്രിക്ക് സമയം ഉണ്ടായി. മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണ്. സിബിഐയെ വിളിച്ചു വരുത്താൻ തലപ്പത്ത് നിൽക്കുന്നവർക്ക് വ്യഗ്രത ഉണ്ടായി. സർക്കാരിന്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. ഇങ്ങനെ ആക്ഷേപിക്കപ്പെടേണ്ട ഒരാളല്ല ഉമ്മൻ ചാണ്ടി. കേരള രാഷ്ട്രീയത്തിലെ സൈബർ ആക്രമണത്തിന്റെ തുടക്കമാണ് സോളാർ കേസ്.

പി സി ജോർജ് രാഷ്ട്രീയ മാലിന്യമാണ്. അയാളുടെ വാക്ക് കേട്ട് ഉമ്മൻചാണ്ടിയെ അവഹേളിച്ചു. ഉമ്മൻചാണ്ടി ക്ഷമിച്ചാലും കേരളീയ സമൂഹം നിങ്ങളോട് പൊറുക്കില്ല. ദല്ലാൾ നന്ദകുമാർ ഈ കേസിൽ ഇടപെട്ടതും കത്ത് കൈമാറിയതും സിപിഐഎം സമ്മർദ്ദം മൂലമാണ്. സോളാർ തട്ടിപ്പുകാരിയുടെ സ്‌പോൺസർഷിപ്പിലാണോ പിണറായി മുഖ്യമന്ത്രി പദത്തിലിരുന്നത്. ഇത് സർക്കാരിനെ താഴെയിറക്കാനുള്ള ക്രിമിനൽ ഗൂഢാലോചനയായിരുന്നു. രാഷ്ട്രീയമായി സിപിഐഎം മാപ്പ് പറയണം. ആരോപണങ്ങൾ ഒന്നും നിലനിൽക്കുന്നില്ല എന്ന് പറയുമ്പോൾ രാഷ്ട്രീയമായി മാപ്പ് പറയണം. ക്രിമിനൽ ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരണമെന്നും ഷാഫി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *