എം.കെ രാഘവൻ പത്രിക സമർപ്പിച്ചു

Kerala

കോഴിക്കോട് : പ്രവർത്തകരുടെ ആവേശ തേരിലേറി കോഴിക്കോട് ലോക്സഭാ മണ്ഡലം യുഡിഎഫ്  സ്ഥാനാർഥി എം.കെ രാഘവൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കോഴിക്കോട് ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ ജില്ലാ വരണാധികാരി കൂടിയായ സ്നേഹിൽ കുമാർ സിങിന്  മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
ഡോ.എംകെ മുനീർ എംഎൽഎ, ഡിസിസി പ്രസിഡൻറ്
അഡ്വ. കെ. പ്രവീൺ കുമാർ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ
എംസി മായിൻഹാജി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ റസാക്ക് മാസ്റ്റർ, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ അഡ്വ. പി.എം നിയാസ് എന്നിവർ കൂടെയുണ്ടായിരുന്നു.

സിവിൽ സ്റ്റേഷൻ പരിസരത്തെ ഇളക്കിമറിച്ച് യുഡിഎഫ് പ്രവർത്തകരുടെ ആവേശപ്രകടനത്തോടെയാണ് സ്ഥാനാർഥി കലക്ട്രേറ്റിൽ എത്തിയത്. യുഡിഎഫ് നേതാക്കളായ ടി.ടി ഇസ്മായീൽ, സോണി സെബാസ്റ്റ്യൻ, കെ.സി അബു, പി.കെ ഫിറോസ്, 
 കെ.എം അഭിജിത്ത്, നിജേഷ് അരവിന്ദ്, വി.എം ഉമ്മർ മാസ്റ്റർ, യുവി, ദിനേശ് മണി, ദിനേശ് പെരുമണ്ണ, പി.എം ജോർജ്,  കെ. രാമചന്ദ്രൻ, അച്ചുതൻ പുതിയേടത്ത്,  എം.പി ആദം മുൽസി, പി.ടി.എം ഷറഫുന്നിസ, ടി . മൊയ്തീൻകോയ, പി.എ ഹംസ തുടങ്ങിയവർ നേതൃത്വം നൽകി. 
 
എം.കെ രാഘവൻ ഇത്‌ നാലാം തവണയാണ് കോഴിക്കോട് നിന്നും മത്സരിക്കുന്നത്. കോഴിക്കോട് 2009ൽ പിടിച്ചെടുത്ത് കൊണ്ടായിരുന്നു ആദ്യ മത്സരം. തുടർന്ന് 2014, 2019 വർഷങ്ങളിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഓരോ തവണയും ഭൂരിപക്ഷം ഉയർത്തിയായിരുന്നു വിജയങ്ങൾ.

ഡിവൈഎഫ്‌ഐയുടെ ഉന്നത നേതാവും നിലവിലെ പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ മുഹമ്മദ് റിയാസായിരുന്നു 2009 ൽ അദ്ദേഹത്തിന്റെ എതിരാളി. 838 വോട്ടിനാണ് എം.കെ രാഘവന്‍ വിജയിക്കുന്നത്.

പിന്നീട് 2014ൽ കോഴിക്കോട് മണ്ഡലത്തിൽ നിന്നും എതിരായി മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി എ വിജയരാഘവനെതിരെ വിജയിക്കുന്നത് 16883 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. തുടർന്ന് 2019ൽ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയും കൂടിയായ പ്രദീപ്കുമാറിനെതിരെയായിരുന്നു മത്സരം. അപ്പോഴേക്ക് എം.കെ രാഘവൻ കോഴിക്കോട് മണ്ഡലത്തിന്റെ മുഖമായി മാറിയിരുന്നു. 2019ൽ
മത്സരഫലം വരുമ്പോൾ 85,225 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

കേരളത്തിലെ എല്ലാ ജില്ലകളിലെയും അപേക്ഷിച്ച് കോഴിക്കോടിന് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭാ തിരഞ്ഞെടുപ്പില്‍ കാണാറില്ലെന്നാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ കോഴിക്കോട് ഏറ്റവും വേരോട്ടമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാവ് എംകെ രാഘവന്‍ ആകുന്നത് അത് കൊണ്ടാണ്. കോഴിക്കോടിലെ നഗര പ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലും ഒരുപോലെ ജനപ്രിയനാണ് എംകെആർ എന്ന എംകെ രാഘവന്‍. ഓരോ അഞ്ച് വര്‍ഷം കാലം പ്രവർത്തനത്തിലും ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയ മാര്‍ജിന്‍ നിരന്തരം വര്‍ധിക്കുന്നതും അപൂര്‍വമാണ്. 2009ന് ശേഷം അദ്ദേഹത്തിന്റെ പ്രകടനം കുത്തനെ ഉയരുന്നതാണ് കണ്ടത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസനം, വെള്ളയിൽ ഹാർബർ തുടങ്ങി തീരദേശ വികസനം, കോഴിക്കോട് മെഡിക്കൽ കോളേജ് പി.എം.എസ്.എസ്‌.വൈ, ദേശീയപാത തുടങ്ങിയ വികസന പ്രവർത്തനങ്ങൾ യഥാർത്ഥമായ വർഷങ്ങളാണ്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ വരുന്നതിലുള്ള വിലക്കിനെതിരെ നിരാഹാര സമരമിരുന്നും, ലോക്‌സഭയില്‍ പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസിന്റെ മുഖമായി അദ്ദേഹം ഉയര്‍ന്ന് കഴിഞ്ഞു. പ്രതിഷേധത്തിന്റെ പേരില്‍ ലോക്സഭയിൽ അദ്ദേഹത്തിന് സസ്‌പെന്‍ഷന്‍ കിട്ടിയതും പ്രശസ്തി വര്‍ധിപ്പിച്ചിരുന്നു.  കോഴിക്കോട്ടെ സാംസ്‌കാരിക നായകര്‍ അദ്ദേഹത്തിന് ഇതിന്റെ പേരില്‍ സ്വീകരണം വരെ നല്‍കിയിരുന്നു. 

കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ അദ്ദേഹത്തിന് എതിരാളികളില്ലാത്ത അവസ്ഥ വരുന്നത്. എംപി ഫണ്ട് സംസ്ഥാനത്ത് ഏറ്റവുമധികം ഉപയോഗിച്ച പേരുകളിൽ ഒരാളും അദ്ദേഹമാണ്.  കോഴിക്കോടിന്റെ വികസന പ്രവര്‍ത്തികളില്‍ ആദ്യ വരുന്ന പേരും എംകെ രാഘവന്‍ എംപിയുടേതാണ്.

Leave a Reply

Your email address will not be published. Required fields are marked *