കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പൾസർ സുനിയുടെ ജയിൽ മോചനം വൈകും. മറ്റ് രണ്ട് കേസുകളിൽകൂടി ജാമ്യ നടപടികൾപൂർത്തിയാക്കാനുള്ളതിനാലാണ് ജയിൽമോചനം വൈകുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയിൽനിന്ന് ജാമ്യം ലഭിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിച്ചത്. നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായിരിക്കെ കാക്കനാട് ജില്ലാ ജയിലിൽനിന്ന് ഫോൺവിളിച്ച കേസിലും കോട്ടയത്ത് കവർച്ച നടത്തിയ കേസിലുമാണ് സുനി ജാമ്യ നടപടികൾ നേരിടാനുള്ളത്. പൾസർ സുനിയെ ഒരാഴ്ചക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനാണ് സുപ്രീംകോടതി നിർദേശിച്ചത്.