അമൃതപുരിയിൽ ആഘോഷമായി അമ്മയുടെ 70-ാം പിറന്നാൾ

Kerala

കൊല്ലം: ലോകത്തിന്റെ മുഴുവൻ പ്രതിനിധികളും അണിനിരന്ന ആഘോഷങ്ങളുമായി അമൃതപുരിയിൽ മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനം . ചൊവ്വാഴ്ച രാവിലെ 5 ന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരഭിച്ചത്. 7 ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ സത്‌സംഗം നടന്നു. അമ്മയുടെ സാന്നിധ്യം ഓരോ മേഖലയെയും മികവുറ്റതാക്കുന്നു. അമ്മയുടെ നേതൃത്വത്തില്‍ നടന്ന സി 20 സമ്മേളനം പോലും അതിന്‍റെ ഉദാഹരണമെന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. അമ്മയുടെ പങ്കിനെ ആശ്ചര്യത്തോടെയാണ് ലോക സമൂഹം നോക്കി കണ്ടതെന്നും സ്വാമിജി വ്യക്തമാക്കി. 7.45 ന് സംഗീതസംവിധായകൻ രാഹുൽരാജും സംഘവും അവതരിപ്പിച്ച നാദാമൃതം ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി, 9 മണിക്ക് ഗുരുപാദുക പൂജയ്ക്ക് ശേഷം അമ്മ ജന്മദിന സന്ദേശം നൽകി. ധ്യാനം, വിശ്വശാന്തി പ്രാർത്ഥന എന്നിവയും നടന്നു. 11 മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ, കേന്ദ്ര സഹമന്ത്രിമാരായ അശ്വിനി കുമാർ ചൗബേ, വി.മുരളീധരൻ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

അമൃതവർഷം എന്നാൽ അമ്മയുടെ ജന്മദിനാഘോഷം മാത്രമല്ല പുരാതന ഭാരതീയ സംസ്കാരത്തിന്‍റെ പ്രകീർത്തനം കൂടിയാണെന്ന് ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അമ്മയെന്നാൽ ഭാരതീയ ആധ്യാത്മിക പാരമ്പര്യത്തിന്‍റെ പ്രതീകം കൂടെയാണ്. ഇന്ത്യൻ അധ്യത്തികതയെന്നാൽ സത്യത്തെ അറിയുകയാണ്, സത്യത്തെ അനുഭവിക്കുകയാണ്. അമ്മക്ക് ആരോടും വിവേചനമില്ല. അമ്മയെന്നാൽ ഓരോരുത്തരുടെയും ആവേശത്തിന്‍റെ ഉറവിടം കൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരമ്മ തന്‍റെ മക്കളെ എങ്ങനെയാണോ സ്നേഹത്തോടെയും കരുതലോടെയും വളർത്തുന്നത് അതു പോലെയാണ് മാതാ അമൃതാനന്ദമയി ദേവി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സങ്കടങ്ങളുമായെത്തുന്ന മക്കളുടെ കണ്ണുനീരൊപ്പുന്നതെന്ന് കേന്ദ്ര ഘന വ്യവസായ വകുപ്പ് മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ പറഞ്ഞു. ഭാരതത്തിന്‍റെ സംസ്കാരവും പാരമ്പര്യവും ലോകം മുഴുവൻ എത്തിക്കുന്നതിനായി അമ്മ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. അനുകമ്പയുടെ ആൾരൂപമായ അമ്മയുടെ ജീവിതം ദരിദ്രരെയും അശരണരെയും നിരാലംബരെയും സേവിക്കുന്നതിനായി സമർപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ എങ്ങനെ നിസ്വാർത്ഥമായി സേവിക്കണം എന്ന കാര്യത്തിൽ മാതാ അമൃതാനന്ദമയി ദേവി ലോകത്തിനാകെ പ്രചോദനമാണെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബേ പറഞ്ഞു.

മുഴുവൻ ലോകത്തിന്‍റെ നന്മ ആഗ്രഹിക്കുന്ന സമൂഹമാണ് നമ്മുടേത്. ആ ഭാരതീയ പാരമ്പര്യമാണ് അമ്മയിലൂടെ നിലനിന്നു പോകുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സാധാരണക്കാരന് വേണ്ടി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അമ്മ നൽകുന്ന പിന്തുണ എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ, ശശി തരൂർ എം.പി, സ്വാമി ചിദാനന്ദപുരി, ദുബായ് ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സയീദ് അൽ മസ്സ എന്നിവരും അമ്മയ്ക്ക് ആശംസകള്‍ നേർന്ന് സംസാരിച്ചു.

കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനവും, രാജ്യമെമ്പാടുമായി അമൃതശ്രീ തൊഴിൽ നൈപുണ്യ വികസനകേന്ദ്രങ്ങളിൽ നിന്നായി പരിശീലനം പൂർത്തിയാക്കിയ ആദ്യബാച്ചിലെ 5000 സ്ത്രീകൾക്കുള്ള ബിരുദദാന വിതരണവും, 300 പേർക്ക് നൽകുന്ന സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിന്‍റെ ഭാഗമായി നടന്നു, 54 സമൂഹ വിവാഹങ്ങള്‍ അമ്മയുടെ പിറന്നാളിന്‍റെ സൗന്ദര്യം കൂട്ടി. നിർധനരായ നാല് ലക്ഷം പേർക്കാണ് പിറന്നാള്‍ സമ്മാനമായി വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *