ഡോക്ടർമാരുടെ അക്കാദമിക് ഉന്നമനത്തിനും വിദേശ തൊഴിലവസരങ്ങൾക്കും ഇംഗ്ലണ്ടിലെ ആരോഗ്യരംഗവുമായി കൈകോർത്ത് ആസ്റ്റർ മെഡ്‌സിറ്റി

Kerala

കൊച്ചി: ആരോഗ്യരംഗത്തെ അക്കാദമിക ഉന്നമനത്തിന് ഇംഗ്ലണ്ടിലെ എൻ.എച്ച്.എസ്. ഹംബർ ആൻഡ് നോർത്ത് യോർക്ഷെയർ ഇന്റഗ്രേറ്റഡ് കെയർ ബോർഡുമായി ധാരണയിലെത്തി കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി. ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും ആഗോളതലത്തിൽ ഏകീകൃത സ്വഭാവത്തിലുള്ള പരിശീലനവും ഉന്നതപഠനവും സാംസ്‌കാരികകൈമാറ്റവും പരസ്പര സഹകരണത്തോടെ നടപ്പിലാക്കും. ആസ്റ്റർ മെഡ്സിറ്റിയിൽ പരിശീലനം നേടുന്നവർക്ക് യുകെ നിലവാരത്തിലുള്ള സർട്ടിഫിക്കറ്റുകളും വിദേശരാജ്യങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങളും ലഭിക്കും.

കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് ഫർഹാൻ യാസിൻ ആണ് ധാരണാപത്രം ഒപ്പിട്ടത്. ആസ്റ്റർ മെഡ്‌സിറ്റിയിലെ അക്കാദമിക് അഫെയർസ് ട്രെയിനിങ് പ്രോഗ്രാം ഡയറക്ടർ ഡോ. ഗീത ഫിലിപ്സ് (ഇന്റേണൽ മെഡിസിൻ ട്രെയിനിങ് – യുകെ), മെഡിക്കൽ സർവീസസ് ചീഫ് ഡോ. അനുപ് ആർ വാര്യർ, ഉപദേഷ്ടാവ് ഡോ. വി. നാരായണൻ ഉണ്ണി എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. നോർത്തേൺ ലിങ്കൺഷെയർ ആൻഡ് ഗൂൾ എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ നിന്നുള്ള പോൾ ബന്യൻ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പീപ്പിൾ), ഡേവിഡ് സ്പ്രൗക (ഹെഡ് ഓഫ് എംപ്ലോയ്‌മെന്റ്), ലോറ സ്റ്റാൻഡ്ലാൻഡ് (ടാലന്റ് അക്വിസിഷൻ മാനേജർ), മൈക്ക് റീവ് (NAVIGO ഹൗസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ്), ഡോ. ജോജി കുര്യാക്കോസ് (നോർത്ത് ലിങ്കൺഷെയറിൽ നിന്നുള്ള കൺസൽട്ടൻറ് സൈക്കോളജിസ്റ്റ്) എന്നിവർ സന്നിഹിതരായിരുന്നു.

ആഗോളതലത്തിലുള്ള മെഡിക്കൽ വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഒരു നിർണായകചുവടുവെപ്പാണ് ഈ സഹകരണം. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തെ ഒരു ആശുപത്രി എൻ.എച്ച്.എസ്. ഹംബർ ആൻഡ് നോർത്ത് യോർക്ഷെയറുമായി ധാരണയിലെത്തുന്നത്. ആരോഗ്യപരിചരണം, വിദ്യാഭ്യാസം, ഗവേഷണം, എന്നീ മേഖലകളിൽ ഇരുസ്ഥാപനങ്ങളും സഹകരിക്കും. ബഹുമുഖവിഷയങ്ങളിൽ ഒരുമിച്ച് ഗവേഷണങ്ങൾ നടത്തും. അധ്യാപകരെയും ഗവേഷകരെയും പരസ്പരം കൈമാറും. വിദ്യാർത്ഥികൾക്ക് കൂടുതൽ വിശാലമായ ഇലക്ടീവ് വിഷയങ്ങൾ തെരെഞ്ഞെടുത്ത് പഠിക്കാനുള്ള അവസരമുണ്ടാകും. വിദേശരാജ്യങ്ങളിലുൾപ്പെടെ ജോലിസാധ്യതകൾ വർധിപ്പിക്കാൻ പരിശീലനവും ഫെലോഷിപ്പും ക്ലിനിക്കൽ ഒബ്സർവർഷിപ്പും നൽകും. പ്രൊഫഷണൽ ആൻഡ് ലിംഗ്വിസ്റ്റിക്ക് അസസ്മെന്റ് ബോർഡിന്റെ ടെസ്റ്റ് പാസാവാതെ തന്നെ ആസ്റ്റർ മെഡ്സിറ്റിയിൽ നിന്നുള്ള ട്രെയിനികൾക്ക് ഇംഗ്ലണ്ടിലെ എൻ.എച്ച്.എസ് ആശുപത്രികളിൽ ജൂനിയർ, സീനിയർ തസ്തികകളിൽ നേരിട്ട് ജോലിയിൽ പ്രവേശിക്കാനും കഴിയും.

ആഗോള വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് ഈ സഹകരണമെന്ന് ഡോ. ഗീത ഫിലിപ്പ് പറഞ്ഞു. മെഡിക്കൽ ഗവേഷണം, വിദ്യാഭ്യാസം, സേവനങ്ങൾ എന്നീ രംഗങ്ങളിൽ വിവിധതലങ്ങളിൽ സഹകരണം സാധ്യമാകും.

2017 മുതൽ തന്നെ ഇ-പോർട്ട്ഫോളിയോ ഉൾപ്പെടെ സമ്പൂർണ യുകെ ഇന്റെര്ണല് മെഡിസിൻ ട്രെയിനിങ് പ്രോഗ്രാം ആസ്റ്റർ മെഡ്‌സിറ്റിയിൽ നൽകിവരുന്നുണ്ട്. 2018 ൽ ജോയിന്റ് റോയൽ കോളേജസ് ഓഫ് ഫിസിഷ്യൻ ട്രെയിനിങ് ബോർഡിന്റെ (JRCPTB) അക്രഡിറ്റേഷനും നേടി. യുകെയിലെ കോളേജുകളുടെ കർശന മാനദണ്ഡങ്ങൾക്കനുസൃതമായാണ് കോഴ്‌സുകൾ. യുകെയിൽ ഇന്റേണൽ മെഡിസിൻ ട്രെയിനിങ് പൂർത്തിയാക്കിയതിന് സമാനമായ മൂല്യമാണ് ആസ്റ്റർ മെഡ്സിറ്റിയിലെ പഠനത്തിനും പരിശീലനത്തിനും ലഭിക്കുന്നത്.

2017 മുതൽ ഇതുവരെ 59 ഡോക്ടർ ട്രെയിനികളാണ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പഠനത്തിനെത്തിയത്. ഇതിൽ 26 പേർ യുകെയിലെ പ്രത്യേക പരിശീലനത്തിന് എൻറോൾ ചെയ്തുകഴിഞ്ഞു. ധാരണാപത്രം ഒപ്പിടാൻ യുകെയിൽ നിന്നെത്തിയ ഹെഡ് ഓഫ് സ്‌കൂൾ, അദ്ദേഹം കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച കോർ മെഡിക്കൽ ട്രെയിനിങ് സ്ഥാപനമാണ് ആസ്റ്റർ മെഡ്സിറ്റിയെന്ന് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *