തിരുവനന്തപുരം: വേടൻ കഴുത്തിലിട്ടത് ‘ആറ്റം ബോംബ് അല്ലല്ലോ’ എന്ന് ജോൺ ബ്രിട്ടാസ് എംപി. എത്രയോ വീടുകളിൽ വന്യമൃഗങ്ങളുടെ ശരീരഭാഗം കൊണ്ടുള്ള കരകൗശല വസ്തുക്കൾ കാണുമെന്ന് ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു. വേടനെതിരെ ചില ഉദ്യോഗസ്ഥർക്ക് അമിത താൽപ്പര്യമുണ്ടെന്നും ഇത് ഒരിക്കലും അഭികാമ്യമല്ലെന്നും എംപി പറഞ്ഞു.
വേടന്റെ അമ്മ ശ്രീലങ്കൻ വംശയാണെന്നും ആ ബന്ധം കേസിൽ ഉണ്ടെന്നുമുള്ള വനംവകുപ്പിന്‍റെ വാദങ്ങളേയും ജോൺ ബ്രിട്ടാസ് വിമർശിച്ചു. ‘ശുദ്ധ തെമ്മാടിത്തവും അസംബന്ധവും’ ആണിത് എന്നായിരുന്നു എംപിയുടെ അഭിപ്രായം. വംശീയ യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ പോലും ഇത്തരത്തിലുള്ള ഉദ്ഘോഷമുണ്ടാവില്ലെന്നും ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.