കോഴിക്കോട്: താമരശ്ശേരിയിൽ പൊലീസിനെ ഭയന്ന് കൈവശം ഉണ്ടായിരുന്ന എംഡിഎംഎ പാക്കറ്റ് വിഴുങ്ങി മരിച്ച യുവാവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. വയറ്റിൽ ഉണ്ടായിരുന്ന രാസ ലഹരി രക്തവുമായി കലർന്നതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. മൈക്കാവ് സ്വദേശി ഷാനിദ് ആണ് അമിതമായ അളവിൽ മയക്കുമരുന്ന് വയറ്റിലെത്തി മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഷാനിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെയാണ് കൈവശം ഉണ്ടായിരുന്ന എംഡിഎംഎ പൊതി ഇയാൾ വിഴുങ്ങുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും ആരോഗ്യനില മോശമായതോടെ ഇന്നലെ രാവിലെയാണ് ഷാനിദ് മരിച്ചത്. ഇയാൾക്കെതിരെ മുമ്പും ലഹരിക്കേസ് ഉണ്ട്. ലഹരി മരുന്നുപയോഗിച്ചതിനും കൈവശം വെച്ചതിനുമായിരുന്നു കേസ്. അമ്പായത്തോട്, താമരശ്ശേരി ഭാഗങ്ങളിൽ വൻതോതിൽ ലഹരി ഇയാൾ വിൽക്കുന്നതായി നാട്ടുകാർ പരാതി നൽകിയിരുന്നു.