ദോഹ: പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് കുത്തനെ കൂട്ടിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം അപ്സര വിദേശകാര്യ വകുപ്പ് മന്ത്രിക്ക് ഇമെയിൽ ചെയ്തു. പാസ്പോർട്ട് സേവനങ്ങൾക്ക് അമിതമായ ഫീസ് ഈടാക്കുന്നതുമൂലം വിദേശത്ത് ജോലി ചെയ്യുന്നവർക്കും പഠനത്തിനായി പോകുന്നവർക്കും ഉണ്ടാക്കുന്ന അമിത ബാധ്യത ഒഴിവാക്കേണ്ടതാണ്.
പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം പ്രതിദിനം ബാങ്ക് ഇടപാടുകൾക്കും രാജ്യാന്തര യാത്രകൾകും മറ്റു പൊതുസേവനങ്ങൾക്കെല്ലാം ആധാരരേഖയായി കണക്കാക്കുന്ന ഒന്നാണ് പാസ്പോർട്ട്.
വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ ബഹുഭൂരിപക്ഷവും വരുമാനം കുറഞ്ഞ തൊഴി ലാളികളാണ്. ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്കു കാര്യമായ സംഭാവന ചെയ്യുന്ന പ്രവാസി
സമൂഹത്തിനു സർക്കാരിൽ നിന്ന് ആധികാരിക രേഖയായ പാസ്പോർട്ട് നൽകാൻ അമിത ഫീസ് ഈടാക്കുന്നത് ന്യായീകരിക്കാവുന്നതല്ല. അടിയന്തരമായി വിഷയം പരിഗണിച്ചു പാസ്പോർട്ട് സേവനങ്ങൾക്കുള്ള ഫീസ് വർധന പുനഃപരിശോധിക്കണമെന്നും ന്യായമായ ചെലവിൽ പാസ്പോർട്ട് എടുക്കാനുള്ള അവസരം ഇന്ത്യൻ പൗരന്മാർക്ക് ഉണ്ടാക്കണമെന്നും ഹാഷിം അപ്സര ഈ മെയിലിൽ ആവശ്യപ്പെട്ടു.
