ന്യൂഡൽഹി :ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ആയി ലഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജാ സുബ്രഹ്മണിയെ (റിട്ട.) കേന്ദ്ര സർക്കാർ നിയമിച്ചു. ഡിപ്പാർട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫയേഴ്‌സ് സെക്രട്ടറിയായും അദ്ദേഹം ചുമതല വഹിക്കും. നിലവിലെ സി.ഡി.എസ് ജനറൽ അനിൽ ചൗഹാൻ വിരമിക്കുന്നതിനെത്തുടർന്ന് 2026 മെയ് 30-ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും.
നാല് പതിറ്റാണ്ടിലേറെ നീണ്ട വിശിഷ്ട സേവന പാരമ്പര്യമുള്ള ലഫ്. ജനറൽ രാജാ സുബ്രഹ്മണി, PVSM, AVSM, SM, VSM തുടങ്ങിയ സൈനിക ബഹുമതികൾ നേടിയിട്ടുണ്ട്. നിലവിൽ (2025 സെപ്റ്റംബർ മുതൽ) ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ (NSCS) മിലിട്ടറി അഡ്വൈസറായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.
ഇതിനുമുമ്പ് കരസേനാ വൈസ് ചീഫ്, സെൻട്രൽ കമാൻഡ് ജി.ഒ.സി-ഇൻ-സി (GOC-in-C) എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിലെ നിർണായകമായ പ്രവർത്തന മേഖലകളിൽ സൈന്യത്തെ നയിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
ലഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജാ സുബ്രഹ്മണി (റിട്ട.)ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്
