കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കും

Breaking Kerala

മാനന്തവാടി: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കാൻ തീരുമാനമായതോടെ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം അവസാനിപ്പിച്ച്‌ നാട്ടുകാരും ബന്ധുക്കളും അജീഷിന്റെ ഭാര്യക്ക് സ്ഥിരം ജോലി നല്‍കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സബ്കളക്ടറുടെ ഓഫീസില്‍ ചേർന്ന സർവകക്ഷി യോഗത്തില്‍ തീരുമാനമായി.നഷ്ടപപരിഹാര തുകയായ പത്ത് ലക്ഷം രൂപ തിങ്കളാഴ്ച അജീഷിന്റെ കുടുംബത്തിന് കൈമാറും. കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ബാക്കി 40 ലക്ഷം രൂപ കൈമാറുന്നതുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് ശുപാർശ നല്‍കാനാണ് തീരുമാനം. പണം ലഭിക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികള്‍ പ്രയത്‌നിക്കുമെന്നും യോഗത്തില്‍ ധാരണയായതായി തഹസില്‍ദാർ (ലാൻഡ് ട്രിബ്യൂണല്‍) എം.ജെ. അഗസ്റ്റിൻ അറിയിച്ചു.

അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകള്‍ സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കുടുംബത്തിന്റെ കടബാധ്യതകള്‍ എഴുതിത്ത്ത്ത്തള്ളുന്ന ആവശ്യത്തില്‍ സർക്കാർതലത്തില്‍ അനുകൂല പരിഗണന നല്‍കും. കാട്ടാനയെ മയക്കുവെടിവച്ച്‌ മുത്തങ്ങ ക്യാമ്ബിലേക്ക് മാറ്റാനും യോഗത്തില്‍ തീരുമാനമായി. മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നുതന്നെ തുടങ്ങുമെന്ന് വനംമന്ത്രി അറിയിച്ചു. മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പുലർത്തും.

ശാന്തവും പക്വവുമായ സാഹചര്യത്തില്‍ വയനാട്ടില്‍ പോയി ചർച്ചകള്‍ നടത്താൻ ഒരുക്കമാണെന്നും നിലവില്‍ വയനാട്ടിലേക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആനയെ മയക്കുവെടി വയ്ക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

പത്ത് ലക്ഷം രൂപയുടെ നഷ്ടപരിഹാരവും താല്‍ക്കാലിക ജോലിയും നല്‍കി കണ്ണില്‍ പൊടിയിടാനാണ് അധികാരികളുടെ ശ്രമമെന്ന് ബന്ധുക്കളും നാട്ടുകാരും നേരത്തെ ആരോപിച്ചിരുന്നു. 25 ലക്ഷവും സ്ഥിര ജോലിയും മക്കളുടെ സൗജന്യ വിദ്യാഭ്യാസവും കടം എഴുതിത്ത്ത്ത്തള്ളലും ഉടൻ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

മാനന്തവാടി എംഎല്‍എ ഒ.ആർ.കേളു, ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ, മറ്റ് ജനപ്രതിധികള്‍, ജില്ലാ കലക്ടർ, സബ് കലക്ടർ, ജില്ലാ പൊലീസ് മേധാവി, വനം, റവന്യൂ വകുപ്പ് അധികൃതർ തുടങ്ങിയവർ സർവകക്ഷി യോഗത്തില്‍ പങ്കെടുത്തു.

ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടർ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത്. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു.

മാനന്തവാടിയില്‍ അജീഷ് എന്ന യുവാവിനെ ആക്രമിച്ചു കൊന്നത് ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയാണെന്ന് കർണാടക വനംവകുപ്പ് അറിയിച്ചു. കർണാടകയിലെ ഹാസൻ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി വിളകള്‍ നശിപ്പിക്കുകയും ജനവാസമേഖലകളില്‍ ആക്രമണം നടത്തുകയും ചെയ്തതോടെ 2023 ഒക്ടോബർ 30നാണ് കർണാടക വനംവകുപ്പ് ആനയെ മയക്കുവെടിവച്ച്‌ പിടികൂടിയത്.

റേഡിയോ കോളർ ഘടിപ്പിച്ച ശേഷം കേരള അതിർത്തിക്കു സമീപത്തുള്ള മൂലഹള്ളി വനമേഖലയില്‍ തുറന്നുവിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നു രാവിലെയാണു കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടർ ഡ്രൈവറായ പടമല പനച്ചിയില്‍ അജീഷ് (47) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്.

അജീഷ് പണിക്കാരെ കൂട്ടാൻ പോയപ്പോഴായിരുന്നു ആനയുടെ മുൻപില്‍പ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതില്‍ പൊളിച്ച്‌ അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്. ഈ സമയം വീട്ടില്‍ രണ്ടു കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു. ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കർണാടക റേഡിയോ കോളർ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്. കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്ബള്ളി, കാടൻകൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. ആനയെ മയക്കുവെടിവച്ച്‌ പിടികൂടി വനമേഖലയില്‍ തുറന്നുവിടാൻ വനംവകുപ്പ് ഉത്തരവിറക്കി.

ദൗത്യസംഘത്തെ സഹായിക്കാനായി മുത്തങ്ങയില്‍ നിന്ന് മൂന്ന് കുങ്കിയാനകളെയും ആന ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ള സ്ഥലത്തേക്ക് എത്തുകയാണ്. അജീഷിനെ ആക്രമിച്ച പ്രദേശത്തുനിന്ന് ഏറെ അകലെയല്ലാതെ തന്നെയാണ് ആന നിലയുറപ്പിച്ചിട്ടുള്ളത് എന്നാണ് വിവരം. മയക്കുവെടി വെക്കാൻ അനുയോജ്യമായ പ്രദേശത്താണോ ആന നില്‍ക്കുന്നതെന്ന കാര്യത്തില്‍ മാത്രമാണ് പരിശോധന വേണ്ടത്. മയക്കുവെടി വെച്ച്‌ പിടികൂടുന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനാണ് ഇപ്പോഴുള്ള തീരുമാനം.

ഇതിനായി മുത്തങ്ങയിലെ ആനപന്തിയില്‍ വലിയ മരത്തടികളാല്‍ കൊട്ടില്‍ ഒരുക്കുന്ന പ്രവർത്തനങ്ങളും നടന്നുവരികയാണ്. ബത്തേരി നഗരത്തില്‍ ഇറങ്ങി ഒരാളെ ആക്രമിച്ച പി എം-2 എന്ന മോഴയാനയെയാണ് ഏറ്റവുമൊടുവില്‍ മയക്കുവെടി വെച്ച്‌ മുത്തങ്ങയിലേക്ക് മാറ്റിയത്. ഏതാനും ദിവസം മുമ്ബ് കർണാടക റേഡിയോ കോളർ ഘടിപ്പിച്ച്‌ വിട്ട മറ്റൊരു മോഴയാന മാനന്തവാടി നഗരത്തിലെത്തി ഭീതി വിതച്ചിരുന്നു. തണ്ണീർക്കൊമ്ബൻ എന്ന് പേരില്‍ അറിയപ്പെടുന്ന ഈ ആനയെ കേരള വനവകുപ്പ് മയക്കുവെടി വെച്ച്‌ പിടികൂടി കർണാടകയിലെ രാമപുര ആനക്ക്യാമ്ബിലേക്ക് എത്തിച്ചെങ്കിലും പിന്നീട് ചരിയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയ ആനയെ മയക്കു വെടിവെച്ച്‌ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് ഏറ്റവും ഒടുവില്‍ തീരുമാനമെടുത്തിരിക്കുന്നത്.

കാട്ടാന ആക്രമണത്തില്‍ ഒരു ജീവൻകൂടി പൊലിഞ്ഞതോടെ വനംവകുപ്പിനെതിരെ പ്രതിഷേധം കനക്കുകയാണ് വയനാട്ടില്‍. റേഡിയോ കോളർ ഘടിപ്പിച്ച രണ്ടാമത്തെ കാട്ടാന എത്തി വയനാട്ടില്‍ ഒരാള്‍ കൊല്ലപ്പെടുന്നത് വരെ ഇക്കാര്യം പലരുമറിഞ്ഞില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യം കർണാടകയുടെയും ഇപ്പോള്‍ കേരള വനം വകുപ്പിന്റെയും നിരീക്ഷണത്തിലുള്ള ആന പുലർച്ചെ നാലുമണിയോടെ തന്നെ ജനവാസ മേഖലകളിലേക്ക് കടന്നുവെന്ന വിവരം വനവകുപ്പിന് ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയാതിരുന്നതാണ് വലിയ ദുരന്തത്തില്‍ കലാശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *