കൊച്ചി: ട്യൂഷൻ സെന്‍ററുകള്‍ രാത്രി ക്ലാസ് നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമീഷന്‍റെ ഉത്തരവിന് ഹൈകോടതി സ്റ്റേ.അതേസമയം, വിനോദയാത്രകള്‍ പാടില്ലെന്ന കമീഷൻ ഉത്തരവില്‍ കോടതി ഇടപെട്ടില്ല. ട്യൂഷൻ സെന്‍ററുകള്‍ രാത്രി ക്ലാസുകളും വിനോദയാത്രകളും നടത്തരുതെന്ന ബാലാവകാശ കമീഷന്‍റെ ആഗസ്റ്റ് നാലിലെ ഉത്തരവിനെതിരെ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷൻ ഫോര്‍ ട്യൂട്ടോറിയല്‍സ് ആൻഡ് ടീച്ചേഴ്‌സ് സംഘടന ആക്ടിങ് ജനറല്‍ സെക്രട്ടറിയും കരുനാഗപ്പള്ളി സ്വദേശിയുമായ ജി.കെ. സുജേഷ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ടി.ആര്‍. രവിയുടെ ഇടക്കാല ഉത്തരവ്.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പല കുട്ടികളും എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതിന് പിന്നില്‍ ട്യൂഷൻ ക്ലാസുകളുടെ സ്വാധീനമുണ്ടെന്ന് ഹരജിയില്‍ പറയുന്നു. ഇവരെ മറ്റ് കുട്ടികളോടു മത്സരിക്കാൻ പ്രാപ്തിയുള്ളവരാക്കേണ്ടതുണ്ട്. കൂടുതല്‍ സമയം പഠിച്ച് ഉയര്‍ന്ന ഗ്രേഡ് വാങ്ങാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ് കമീഷന്‍റെ ഉത്തരവെന്നും ഇതു റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. ട്യൂഷൻ സെന്‍ററുകളുടെ വാദം കേള്‍ക്കാതെയാണ് ഉത്തരവിറക്കിയതെന്നും ഹരജിയില്‍ ആരോപിക്കുന്നു.