തൃശൂര്‍: ട്രെയിനുവഴി കഞ്ചാവ് കടത്താൻ ശ്രമിച്ചവരെ തൃശൂരില്‍ എക്‌സൈസ് സംഘം പിടികൂടി. 3.52 കിലോ കഞ്ചാവാണ് റെയില്‍വെയുടെ സഹായത്തോടെ പിടികൂടിയത്.കഞ്ചാവ് കടത്താൻ ശ്രമിച്ച പശ്ചിമ ബംഗാള്‍ മൂഷിദബാദ് സ്വദേശികളും കേരളത്തില്‍ നിര്‍മ്മാണ തൊഴിലാളികളുമായ ഷെരീഫുള്‍, തജറുദ്ദീന്‍, ഹസിബിള്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
റെയില്‍വെ സംരക്ഷണ സേനയും തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ബൊക്കെ പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കൊണ്ടുവന്നതിനാല്‍ കഞ്ചാവ് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. റെയില്‍വെയുടെ നായ റോക്കിയാണ് കഞ്ചാവ് മണത്ത് കണ്ട് പിടിച്ചതെന്ന് എക്‌സൈസ് പറഞ്ഞു.
ഷാലിമാര്‍ എക്‌സ്പ്രസ് തൃശൂരില്‍ എത്തിയപ്പോള്‍ പ്രതികള്‍ മൂന്ന് പേരും ഇറങ്ങി.ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ഇറങ്ങിയ രണ്ടുപേര്‍ തിരികെ ചാടി കയറുന്നത് കണ്ട് സംശയം തോന്നിയ സംയുക്ത പരിശോധനാ സംഘം മൂന്നാമനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഉള്ളതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥരും ട്രെയിനില്‍ കയറി ആലുവയില്‍ നിന്നും മറ്റ് രണ്ട് പേരെയും കൂടി പിടികൂടുകയും തൃശൂരില്‍ എത്തിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.