പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽപ്പാലം തകർന്നു

Breaking Kerala

തിരുവനന്തപുരം: പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽപ്പാലം തകർന്നു. ശക്തമായ തിരതള്ളലിനെ തുടർന്ന് പാലം രണ്ടായി വേർപെട്ടു എന്നാണ് പുറത്തു വരുന്ന വിവരം. പാലത്തിന്റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്.
2017ലെ ഓഖി ചുഴലിക്കാറ്റിലും 2021ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. 1959ല്‍ പുനര്‍നിര്‍മ്മിച്ച ‘രാജ തുറെ കടല്‍പ്പാലം’ എന്ന വലിയതുറ കടല്‍പ്പാലം ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തകര്‍ന്നത്. രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം ശക്തമായ തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉറപ്പ് നൽകിയിരുന്നു എങ്കിലും നടപടികളൊന്നും ഉണ്ടായില്ല.
1825 ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. തുടർന്ന് 1947ല്‍ എം വി പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ നിരവധിപേര്‍ ആണ് അന്ന് മരിച്ചത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴുള്ള പാലം പുനര്‍നിര്‍മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *