കൊച്ചി: പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസമാണ് എൻഐഎയുടെ വലയിലായത്.
ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂർത്തിയാക്കാനാണ് എൻഐഎയുടെ ഇപ്പോഴത്തെ നീക്കം. ജനുവരി 24 വരെ റിമാന്റിലാണ് സവാദ്. മജിസ്ട്രേറ്റ് കോടതിയിൽ എൻഐഎ അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും. തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കി സവാദിനെ വേഗത്തിൽ കസ്റ്റഡിയിൽ വാങ്ങുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
പ്രതിയുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളിൽ വിശദമായ ഫൊറൻസിക്ക് പരിശോധന നടത്തും. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നും എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.