തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചു: വീണ്ടും പാസാക്കി എം കെ സ്റ്റാലിന്‍

Breaking

ചെന്നൈ: സംസ്ഥാന സര്‍ക്കാറിനെതിരെ ഗവര്‍ണര്‍ കടുത്ത നിലപാട് സ്വീകരിക്കുന്ന തമിഴ്നാട്ടില്‍ പുതിയ നീക്കവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ഗവര്‍ണര്‍ ആര്‍.എൻ. രവി ഒപ്പിടാതെ തിരിച്ചയച്ച 10 ബില്ലുകള്‍ നിയമസഭ വീണ്ടും പാസ്സാക്കി ഗവര്‍ണര്‍ക്ക് ‍അയച്ചു. ഇതിനായി ചേര്‍ന്ന പ്രത്യേക സഭാ സമ്മേളനത്തില്‍ ബില്ലുകള്‍ വീണ്ടും പരിഗണിക്കുന്നതിന് ഗവര്‍ണറോടാവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു.

കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ ഭരണകാലത്ത് നിയമസഭ പാസ്സാക്കി അയച്ച രണ്ട് ബില്ലുകളും നിലവിലെ സഭ പാസ്സാക്കിയ എട്ട് ബില്ലുകളുമാണ് ഗവര്‍ണര്‍ ഏറെക്കാലമായി തീരുമാനമെടുക്കാതെ പിടിച്ചുവെച്ചത്. ഇതിന്‍റെ പേരില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നിയമപോരാട്ടത്തിന് തുടക്കമിട്ടിരുന്നു. ഇതിനിടെയാണ് പ്രത്യേകിച്ച്‌ കാരണമൊന്നും കാണിക്കാതെ നവംബര്‍ 13ന് 10 ബില്ലുകളും ഗവര്‍ണര്‍ തിരിച്ചയച്ചത്. തുടര്‍ന്നാണ് പ്രത്യേക സഭാസമ്മേളനം വിളിച്ചുചേര്‍ത്ത് ബില്ലുകള്‍ വീണ്ടും പാസ്സാക്കി ഗവര്‍ണര്‍ക്കയച്ചത്. ബില്ലുകള്‍ വീണ്ടും പരിഗണിക്കുന്നതിനിടെ പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും സഭ ബഹിഷ്‌കരിച്ചു. പ്രമേയാവതരണത്തില്‍ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി സ്റ്റാലിൻ കടുത്ത വിമര്‍ശനമുയര്‍ത്തി.

സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ യാതൊരു കാരണവും കാണിക്കാതെ തിരിച്ചയച്ച ഗവര്‍ണറുടെ നടപടി ജനവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. സഭയുടെ അധികാരത്തെ തന്നെ ചോദ്യംചെയ്യുന്നതാണ് നടപടി. ഗവര്‍ണര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ സമീപനമാണ് സ്വീകരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ ഉചിതമായ ഉപദേശം നല്‍കാൻ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിക്ക് കത്തെഴുതിയിട്ടുണ്ട്. സംസ്ഥാനത്തെ എം.പിമാര്‍ ഇക്കാര്യമുന്നയിച്ച്‌ രാഷ്ട്രപതിയെ കണ്ടു. സുപ്രീംകോടതിയില്‍ നിയമപരമായും നീങ്ങിയിട്ടുണ്ടെന്ന് എം.കെ. സ്റ്റാലിൻ പറഞ്ഞു.

സാധാരണഗതിയില്‍ ബില്ലുകള്‍ തിരിച്ചയച്ചാല്‍ അതിനുള്ള കാരണം ഗവര്‍ണര്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇത് പരിശോധിച്ച്‌ സഭ വീണ്ടും ബില്ലുകള്‍ പാസാക്കി അയച്ചാല്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നതാണ് കീഴ്വഴക്കം.

Leave a Reply

Your email address will not be published. Required fields are marked *