ട്യൂഷനു പോകാൻ വീട്ടിൽ നിന്നിറങ്ങി കാണാതായ പത്താം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തി

Breaking Kerala

കരുനാഗപ്പള്ളി: ട്യൂഷനു പോകാൻ വീട്ടിൽ നിന്നിറങ്ങി പിന്നീട് കാണാതായ പത്താം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തി. കത്തെഴുതി വച്ച് വിദ്യാർത്ഥിനി പുഴയിൽ ചാടുകയായിരുന്നു.
കാരൂർ‍കടവ് പാലത്തിന്റെ ഭാഗത്ത് പള്ളിക്കലാറിൽ ചാടിയ തൊടിയൂർ മുഴങ്ങോടി പുത്തൻതറയിൽ സജ ഫാത്തിമയുടെ (15) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ പള്ളിക്കലാറിൽ കാരൂർ‍കടവ് പാലത്തിനു വടക്കുഭാഗത്തുനിന്നു ലഭിച്ചത്. കത്തെഴുതി വച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വരാൻ പോകുന്ന എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ് കുറിപ്പിലെന്ന് പറയുന്നു.
ബുധനാഴ്ച രാവിലെ ട്യൂഷനു പോകാൻ വീട്ടിൽനിന്ന് ഒരുങ്ങി ഇറങ്ങിയതായിരുന്നു. റോഡിന്റെ വശത്ത് സജ ഫാത്തിമയുടെ സൈക്കിളും ചെരിപ്പും ഇരിക്കുന്നതു കണ്ട് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.
ടി.സജാദ്– ആർ.മിനിമോൾ (താലൂക്ക് ആശുപത്രി നഴ്സ്) ദമ്പതികളുടെ മകളാണ്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്നു. സഹോദരങ്ങൾ: ഐഷ, ഇർഫാൻ.

Leave a Reply

Your email address will not be published. Required fields are marked *