ഉത്സവ സീസണില്‍ അരിവില കൂടുന്നത് തടയേണ്ടതുണ്ടെന്ന് മന്ത്രി ജി ആർ അനില്‍. ഓപ്പണ്‍ മാർക്കറ്റ് സെയ്സ് സ്കീമില്‍ നിന്ന് സർക്കാരിനേയും സർക്കാർ ഏജൻസികളേയും വിലക്കിയ നടപടി കേന്ദ്രം പുനപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.എഫ്സിഎ യിലെ ധാന്യങ്ങള്‍ ക്ലിയർ ചെയ്യുന്ന സമയത്ത് ലേലത്തില്‍ പങ്കെടുക്കാമായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സബ്‌സിഡി സാധനങ്ങളുടെ വില വർധനയില്‍ പരിഹാരം ഉടനെന്ന് ജി ആർ അനില്‍ വ്യക്തമാക്കി.നീല, വെള്ള കാർഡ് ഉടമകള്‍ക്ക് അരി കൊടുക്കാനുള്ള സ്റ്റോക്ക് ഉണ്ട്. പക്ഷേ കേന്ദ്രം അനുവദിക്കുന്നില്ല, മാർക്കറ്റ് വില നല്‍കണം എന്നാണ് കേന്ദ്രം പറയുന്നത്. ഉത്സവ സീസണുകളിലെ മാസങ്ങളില്‍ കൂടുതല്‍ അരി വിതരണം ചെയ്യേണ്ടി വരും.
സംസ്ഥാനത്തിനുള്ള ട്രേഡ് ഓവർ വിഹിതം വർധിപ്പിക്കാത്തതും വില വർധനയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്രം ഉടൻ വിലക്ക് പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് ഫെബ്രുവരി ആറിന് കേന്ദ്രഭക്ഷ്യ മന്ത്രിയെ കാണും. സബ്സിഡി സാധനങ്ങളുടെ വില വർധന സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും ജി ആർ അനില്‍ പറഞ്ഞു.
സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തില്‍ തെലങ്കാനയില്‍ നിന്ന് അരി എത്തിക്കാൻ സർക്കാർ നീക്കം നടത്തുകയാണെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ജി ആർ അനില്‍ തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാർ റെഡ്ഢിയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. അരിയും മുളകും എത്തിക്കാൻ ധാരണ ആയെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.