ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം എകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 211 റൺസിന് ഓൾ ഔട്ടായി. ഇന്ത്യ ഉയർത്തിയ ലക്ഷ്യം മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് 42.3 ഓവർ മതിയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ പന്തിൽ ബൗണ്ടറി നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദ് രണ്ടാം പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. പിന്നാലെ വന്ന തിലക് വർമ്മ അമിത സമ്മർദ്ദത്തിലായിരുന്നു. 30 പന്തിൽ 10 റൺസ് മാത്രമാണ് തിലക് നേടിയത്. സായി സുദർശന്റെയും കെ എൽ രാഹുലിന്റെയും അർദ്ധ സെഞ്ചുറികൾ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സ് ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. സുദർശൻ 62ഉം രാഹുൽ 56ഉം റൺസ് നേടി പുറത്തായി.