തൃശൂര്‍: നടന്നുപോകുമ്പോൾ റോഡരികിലെ സ്ലാബിനിടയില്‍ കാൽ കുടുങ്ങി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചാവക്കാട് സബ് ജയിലിന് മുമ്പിലുള്ള കാനയുടെ സ്ലാബിന്റെ വിടവില്‍ കാല്‍ കുടുങ്ങിയാണ് ഒരുമനയൂര്‍ ഒറ്റതെങ്ങ് കരുമത്തില്‍ സുരേഷ് ഭാര്യ സിന്ധു (46) വിന് പരുക്കേറ്റത്. ചാവക്കാട് രാജ ഷോപ്പിങ് കോംപ്ലക്‌സിലെ സുരേഷിന്റെ ആധാരം എഴുത്ത് ഓഫീസിലെ ജീവനക്കാരിയാണ് സിന്ധു.
ഇന്നലെ വൈകിട്ട് നാലിന് സബ് റജിസ്ട്രാര്‍ ഓഫീസില്‍നിന്നും ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നടന്നുവരുമ്പോഴാണ് സ്ലാബിനുള്ളില്‍ സിന്ധുവിന്റെ കാല്‍ കുടുങ്ങിയത്. ഉടന്‍തന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സയ്ക്ക് വിധേയമാക്കി. ഇടതുകാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.