ഗുവാഹാട്ടി: എല്ലാവർക്കും പോകാൻ കഴിയുന്നിടത്തേക്ക് തനിക്കുമാത്രം എന്തുകൊണ്ട് പ്രവേശനം നിഷേധിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി.അസമിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ ബടാദ്രവ ധാനില്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. നഗാവിലെ ക്ഷേത്രത്തിന് സമീപത്തെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് അടക്കമുള്ളവർ ഒപ്പമുണ്ടായിരുന്നു. രാഹുലിനെ തടഞ്ഞതിന് പിന്നാലെ നേതാക്കളും പ്രവർത്തകരും ചേർന്ന് കുത്തിയിരുന്ന് രഘുപതി രാഘവ രാജാറാം പാടി പ്രതിഷേധിച്ചു. ഇതിനിടെ സ്ഥലം കോണ്‍ഗ്രസ് നേതാക്കളായ എം.പി ഗൗരവ് ഗൊഗോയും എം.എല്‍.എ. സിബമോണി ബോറയും ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബടാദ്രവ ധാനിലേക്ക് പോയി. ഇവർ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.
‘ഞാൻ ശങ്കർദേവന്റെ ദർശനങ്ങളെ പിന്തുടരുന്ന ആളാണ്. ജനങ്ങളെ ഒന്നിപ്പിക്കുന്നതിലാണ് വിശ്വസിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്നതിലല്ല. ഞങ്ങള്‍ക്ക് ഗുരുവിനെ പോലെയാണ് അദ്ദേഹം. ഞങ്ങള്‍ക്ക് വഴികാണിക്കുന്നു. അതിനാല്‍, അസമിലെത്തുമ്ബോള്‍ അവിടെയെത്തണമെന്ന് ആഗ്രഹിച്ചിരുന്നു’, രാഹുല്‍ഗാന്ധി പറഞ്ഞു.
ജനുവരി 11-നാണ് ബടാദ്രവ ധാൻ സന്ദർശിക്കാൻ ക്ഷണം ലഭിച്ചത്. എന്നാല്‍, സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് ഞായറാഴ്ച അറിയിച്ചു. ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നിടത്ത് ഗൗരവ് ഗൊഗോയിക്കും മറ്റുള്ളവർക്കും പോവാം, എന്നാല്‍ രാഹുല്‍ഗാന്ധിക്ക് അനുമതി നിഷേധിക്കുന്നു. ഇത് വിചിത്രമാണ്. അപ്പോഴാണോ അവസരം ലഭിക്കുന്നത്, അപ്പോള്‍ ഞാൻ ബടാദ്രവയിലേക്ക് പോകും. അസമും മുഴുവൻ രാജ്യവും ശങ്കർദേവൻ കാണിച്ച വഴിയേ പോകണമെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു.