രാജ്യം മണിപ്പൂരിനൊപ്പം, സമാധാനം ഉടൻ പുനഃസ്ഥാപിക്കും; പ്രധാനമന്ത്രി

Breaking National

ന്യൂഡൽഹി:സ്വാതന്ത്ര്യദിന പ്രസംഗ വേളയിൽ മണിപ്പൂരിനെ കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂര്‍ അശാന്തിയിലാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മണിപ്പൂരിനൊപ്പമാണെന്നും ഉടന്‍ സമാധാനം പുനസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂരില്‍ നമ്മുടെ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായി. അവിടെ ഇപ്പോള്‍ സമാധാനം തിരികെ വന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ അക്രമസംഭവങ്ങളില്ലെന്നും നരേന്ദ്രമോദി രാജ്യത്തോട് പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. യുവാക്കളും സ്ത്രീകളുമാണ് രാജ്യത്തിന്റെ കരുത്ത്. ഗ്രാമീണ മേഖലകളില്‍ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. കൊച്ച് ഗ്രാമങ്ങളില്‍ നിന്ന് ലോകോത്തര കായികതാരങ്ങളാണ് ഉയര്‍ന്നുവരുന്നത്. ജനങ്ങളുടെ വിശ്വാസവും ആത്മവിശ്വാസവുമാണ് രാജ്യത്തിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ആയിരം വര്‍ഷങ്ങള്‍ മുന്‍നിര്‍ത്തിയാകും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. ആര്‍ക്കും തടയാന്‍ സാധിക്കാത്ത ആഗോള ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞെന്നും മോദി പറഞ്ഞു. സാമ്പത്തിക രംഗത്ത് പത്താം സ്ഥാനത്തുനിന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഉടന്‍ തന്നെ രാജ്യത്തെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഇറക്കുമതി രാജ്യമെന്ന നിലയില്‍ നിന്ന് കയറ്റുമതി രാജ്യമായി മാറുകയാണ് ഇന്ത്യ. 2024ലും 2029ലും ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *