പത്തുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 91 വര്‍ഷം കഠിന തടവ്

Breaking Kerala

നേമം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ 91 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. കാട്ടാക്കട പോക്സോ കോടതി നിലവില്‍ വന്നശേഷം നല്‍കുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്.തിരുവല്ലം കോളിയൂര്‍ ചന്തയ്ക്ക് സമീപം അയ്യൻകാളി നഗര്‍ ദര്‍ഭവിള വീട്ടില്‍ രതീഷാണ് (36) പ്രതി. 2018 മാര്‍ച്ച്‌ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. മലയിൻകീഴ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

രതീഷ് പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസമാക്കിയ സമയത്താണ് കുട്ടിയെ പലതവണയായി പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാല്‍ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയത്.

അതിക്രമം വര്‍ധിച്ചതോടെ കുട്ടി മാതാവിനോട് വിവരം പറയുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. ഇപ്രകാരമാണ് മലയിൻകീഴ് പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അന്നത്തെ മലയിൻകീഴ് സി.ഐ പി.ആര്‍ സന്തോഷ് ആണ് കുറ്റപത്രം തയാറാക്കിയത്.

പോക്സോ കേസിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷാ കാലാവധി 91 വര്‍ഷമായി ഉയര്‍ന്നത്. ഇതുകൂടാതെ 2,10,000 രൂപ പ്രതി പീഡനത്തിന് ഇരയായ കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പിഴ ഒടുക്കില്ലെങ്കില്‍ നാലുവര്‍ഷത്തിലേറെ ശിക്ഷ കൂടുതലായി പ്രതി അനുഭവിക്കേണ്ടിവരും. അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാര്‍ ആണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ആര്‍ പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകള്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *