ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്കെതിരെ സമൂഹം നല്ല ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

Breaking Kerala

ചെന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകള്‍ ഓണ്‍ലൈൻ തട്ടിപ്പുകളില്‍ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പലപ്പോഴും അമിത ലാഭം പ്രതീക്ഷിച്ചാണ് ആളുകള്‍ ഇത്തരം കെണിയില്‍ പോയി വീഴുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസിന്റെ സൈബർ ഡിവിഷന്റേയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്കെതിരെ സമൂഹം നല്ല ജാഗ്രത പുലർത്തണം. കഴിഞ്ഞ വർഷം മാത്രം ഓണ്‍ലൈൻ തട്ടിപ്പുകളിലൂടെ സംസ്ഥാനത്ത് 201 കോടി രൂപയാണ് നഷ്ടമായത്. തട്ടിപ്പുകള്‍ക്കിരയായാല്‍ ഉടൻ തന്നെ 1930 എന്ന നമ്ബറില്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ തിരുവനന്തപുരം സൈബർ സ്റ്റേഷന്റെ ചുമതല ഒരു ഡിവൈഎസ്പിക്കാണ്. സൈബർ ഡിവിഷൻ വരുന്നതോടെ കൊച്ചി, കോഴിക്കോട് സൈബർ സ്റ്റേഷനുകളുടെ ചുമതലയും ഡിവൈഎസ്പിമാർക്കാവും. ഇവരെ സഹായിക്കാൻ മൂന്ന് ഇൻസ്പെക്ടർമാരുണ്ടാകും. സൈബർ കുറ്റാന്വേഷണത്തിന്റെ ഏകോപനത്തിനായി റേഞ്ച് ഡി ഐ ജിമാരുടെ കീഴില്‍ പ്രത്യേക സംവിധാനം കൊണ്ടുവരും.

പലപ്പോഴും ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ ഓണ്‍ലൈൻ ദുരുപയോഗങ്ങള്‍ക്ക് ഇരയാകാറുണ്ട്. കുരുക്ക് മുറുകുമ്ബോഴാണ് ആപത്ത് ബോധ്യപ്പെടുന്നത്. ഇതോടെ കുട്ടിയുടെയും കുടുംബത്തിന്റേയും സ്വസ്ഥത നഷ്ടപ്പെടും. ഇത്തരം സംഭവങ്ങളില്‍ ആവശ്യമായ ബോധവത്ക്കരണം ഉണ്ടാവുകയാണ് പ്രധാനം. കുട്ടിയുടെ ഭാവിയെ കരുതി പലപ്പോഴും പോലീസ് നടപടികളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇരയായവർ തയ്യാറായെന്നു വരില്ല. അത്തരം സംഭവങ്ങളില്‍ കുട്ടിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാൻ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായും രാജ്യത്തെ മികച്ച ഒൻപതാമത്തെ സ്റ്റേഷനായും തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം കുറ്റിപ്പുറം പോലീസ് സ്റ്റേഷനുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. സൈബർ ഡിവിഷന്റെ ലോഗോ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹബിന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളും പ്രകാശനം ചെയ്തു.

ആന്റണിരാജു എം. എല്‍. എ അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹബ്, എ ഡി ജി പിമാരായ മനോജ് എബ്രഹാം, എം. ആർ. അജിത്കുമാർ, എച്ച്‌. വെങ്കിടേഷ്, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *