നിപയില്‍ ആശ്വാസ വാര്‍ത്ത; 11 സാംപിളുകള്‍ കൂടി നെഗറ്റീവ്, പുതിയ കേസ് ഇല്ല,

Breaking Kerala

കോഴിക്കോട്: നിപ പരിശോധനക്ക് അയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഹൈ റിസ്കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്ബര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങള്‍ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമിക്കുന്നത്. മരുതോങ്കര സ്വദേശിക്ക് രോഗ ലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്ബുള്ള ദിവസങ്ങളില്‍ അയാള്‍ പോയ സ്ഥലങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മറ്റു ജില്ലകളില്‍ ഉള്ള സമ്ബര്‍ക്ക പട്ടികയില്‍ ആളുകളുടെ സാമ്ബിള്‍ പരിശോധന ഉടൻ പൂര്‍ത്തിയാക്കും. മോണോ ക്ലോണല്‍ ആന്റിബോഡി ഉപയോഗിക്കുന്ന കാര്യത്തെ കുറിച്ച്‌ കേന്ദ്രവുമായി ചര്‍ച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല. അതുപോലെ ഇപ്പോള്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് ആന്റിബോഡി കൊടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് ചികിത്സിക്കുന ഡോക്ടര്‍മാര്‍ പറയുന്നത്. ആന്റിബോഡി മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിക്കാൻ ഉള്ള നടപടി വേഗത്തിലാക്കാൻ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കോഴിക്കോട് നഗരത്തില്‍ നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച്‌ നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്ത മേഖലയില്‍ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയില്‍ കേന്ദ്ര സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.

കോഴിക്കോട് പുതിയ കണ്ടെയ്നമെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനിലെ 43, 44, 45, 46, 47, 48, 51 വാര്‍ഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകള്‍. ഫറോക് നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. 1080 പേരാണ് സമ്ബര്‍ക്ക പട്ടികയിലുള്ളത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ഒരാഴ്ച ക്ലാസുകള്‍ ഓണ്‍ലൈനാക്കി.

Leave a Reply

Your email address will not be published. Required fields are marked *