ദോഹ: ഖത്തറിന്റെ സുരക്ഷാ സ്ഥിതി സുസ്ഥിരമാണെന്നും രാജ്യത്തിന്റെ വിവിധ വകുപ്പുകളുടെ സേവനം ഏകോപിപ്പിക്കുന്നതിനായി 24/7 പ്രവര്‍ത്തിക്കുന്ന നാഷണല്‍ കമാന്‍ഡ് സെന്റര്‍ ശ്‌ളാഘനീയ പങ്കാണ് നിര്‍വഹിക്കുന്നതെന്നും ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന ( ലെഖ്വിയ) കമാന്‍ഡറുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷനുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഖത്തറിൽ ഇതുവരെ 600 ഇടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതായും കൃത്യമായ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന ഏത് സാഹചര്യത്തിലും കർശന നടപടികൾ സ്വീകരിക്കുമെന്നും ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.ഖത്തറിലെ സുരക്ഷാ സാഹചര്യം പൂർണമായും നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭാന്ത്രാകേണ്ടെന്നും ആക്രമണങ്ങളെ നേരിടാൻ ഖത്തറിന് കൃത്യമായ സുരക്ഷ പദ്ധതികൾ ഉണ്ടെന്നും അദ്ദേഹം ഖത്തർ ടിവിയോട് പറഞ്ഞു.
ഖത്തറിലെ സുരക്ഷാ സാഹചര്യം നിയന്ത്രണവിധേയം: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി
